പ്രമുഖരെ ഒഴിവാക്കിയ മോചനപ്പട്ടികയില്‍ ഹമാസിന്‌ അതൃപ്‌തി, ബര്‍ഘൗട്ടിയേയും സാദത്തിനെയും ഉള്‍പ്പെടുത്താതെ ഇസ്രയേല്‍

പ്രമുഖരെ ഒഴിവാക്കിയ മോചനപ്പട്ടികയില്‍ ഹമാസിന്‌ അതൃപ്‌തി, ബര്‍ഘൗട്ടിയേയും സാദത്തിനെയും ഉള്‍പ്പെടുത്താതെ ഇസ്രയേല്‍

ജെറുസലേം/ഗാസ: വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായി ഇസ്രയേല്‍ വിട്ടയയ്‌ക്കേണ്ട തടവുകാരുടെ പട്ടികയില്‍നിന്നു പ്രമുഖ പലസ്‌തീന്‍ നേതാക്കളെ ഒഴിവാക്കിയതില്‍ ഹമാസിന്‌ അതൃപ്‌തി.ഇസ്രയേല്‍ നീതിന്യായ മന്ത്രാലയം പ്രസിദ്ധീകരിച്ച 250 തടവുകാരുടെ പട്ടികയില്‍ പലസ്‌തീനിലെ ഏറ്റവും ജനസ്വാധീനമുള്ള നേതാവ്‌ മര്‍വന്‍ ബര്‍ഘൗട്ടി, അഹമ്മദ്‌ സാദത്ത്‌ തുടങ്ങി ഏഴ്‌ ഉന്നതരെ ഉള്‍പ്പെടുത്തിയിട്ടില്ല. ഇവരെക്കൂടി വിട്ടയയ്‌ക്കണമെന്നാണ്‌ ഹമാസിന്റെ ആവശ്യം.


യു.എസ്‌. പ്രസിഡന്റ്‌ ഡോണള്‍ഡ്‌ ട്രംപിന്റെ സമാധാനക്കരാര്‍ ഇരുകൂട്ടരും അംഗീകരിച്ചതോടെ, വെടിനിര്‍ത്തലിന്റെ ഭാഗമായി 20 ഇസ്രയേലി ബന്ദികളെ നാളെ ഉച്ചയ്‌ക്കു 12-ന്‌ മുമ്പ്‌ ഹമാസ്‌ മോചിപ്പിക്കണം. പകരം വിട്ടയയ്‌ക്കേണ്ട പലസ്‌തീന്‍ തടവുകാരുടെ പട്ടികയില്‍നിന്ന്‌ പ്രമുഖരെ ഒഴിവാക്കിയതിലുള്ള ആശങ്ക ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവിനെ അറിയിക്കാമെന്നു യു.എസ്‌. പ്രത്യേകദൂതന്‍ സീറ്റിവ്‌ വിറ്റ്‌കോഫ്‌ ഉറപ്പുനല്‍കിയതായി ചര്‍ച്ചകളില്‍ പങ്കെടുത്ത പലസ്‌തീന്‍ അധികൃതര്‍ പറഞ്ഞു.
എന്നാല്‍, ഹമാസ്‌ ആവശ്യപ്പെടുന്നവരെ വിട്ടയയ്‌ക്കില്ലെന്ന കടുത്ത നിലപാടിലാണ്‌ ഇസ്രയേല്‍. ഇത്‌ ബന്ദികളുടെയും തടവുകാരുടെയും പരസ്‌പരകൈമാറ്റത്തെ ബാധിക്കുമോയെന്നു വ്യക്‌തമല്ല.