പെൺകുട്ടിയുടെ മാറിടം സ്പർശിക്കുന്നത് ബലാത്സം​ഗ ശ്രമമല്ല; വിവാദ വിധി പ്രസ്താവനയുമായി അലഹബാദ് കോടതി

പെൺകുട്ടിയുടെ മാറിടം സ്പർശിക്കുന്നത് ബലാത്സം​ഗ ശ്രമമല്ല; വിവാദ വിധി പ്രസ്താവനയുമായി അലഹബാദ് കോടതി

ന്യൂഡൽഹി: പെൺകുട്ടിയുടെ മാറിടം സ്പർശിക്കുന്നതോ പൈജാമയുടെ ചരട് പൊട്ടിക്കുന്നതും അവളെ വലിച്ചിഴയ്ക്കുന്നതും ബലാത്സംഗ കുറ്റമോ, ബലാത്സംഗ ശ്രമത്തിനുള്ള തെളിവുകളായോ കണക്കാക്കാനാകില്ലെന്ന വിചിത്ര വാദവുമായി അലഹബാദ് ഹൈക്കോടതി. ബലാത്സംഗവും ബലാത്സംഗത്തിനുള്ള തയ്യാറെടുപ്പും വ്യത്യസ്തമാണെന്നു ചൂണ്ടിക്കാട്ടിയാണ് അലഹബാദ് ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് രാം മനോഹർ നായാരൺ മിശ്രയുടെ പരാമർശം.

ബലാത്സംഗശ്രമം കുറ്റാരോപിതർക്കു മേൽ ചുമത്തണമെങ്കിൽ അവർ തയാറെടുപ്പുഘട്ടത്തിൽ നിന്ന് മുന്നോട്ടു പോയെന്ന് വാദിഭാഗം തെളിയിക്കേണ്ടതുണ്ടെന്നും ജസ്റ്റിസ് നാരായൺ മിശ്ര ചൂണ്ടിക്കാട്ടി.പവൻ, ആകാശ് എന്നീ പേരുകളിലുള്ള രണ്ടു യുവാക്കൾക്കെതിരെ കീഴ്ക്കോടതി ചുമത്തിയ പോക്സോ കേസിനെതിരെ നൽകിയ ഹർജിയിലായിരുന്നു ഹൈക്കോടതിയുടെ പരാമർശം. കീഴ്കോടതി ചുമത്തിയ കുറ്റങ്ങളിൽ മാറ്റങ്ങൾ വരുത്തണമെന്നും കോടതി നിർദേശിച്ചു.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കെതിരെ ലൈംഗികാതിക്രമം നടന്നെന്ന പരാതിയിൽ കസൻഗഞ്ച് കോടതിയാണ് ഇരുവർക്കുമെതിരെ ലൈംഗികാതിക്രമം, പോക്‌സോ വകുപ്പുകൾ ചുമത്തിയത്. 2021 ലാണ് കേസിന് ആസ്പദമായ സംഭവം. ലിഫ്റ്റ് നൽകാമെന്ന വ്യാജേന പ്രതികൾ പെൺകുട്ടിയെ വാഹനത്തിൽ കയറ്റി ലൈംഗികാതിക്രമത്തിന് ശ്രമിക്കുകയായിരുന്നുവെന്നാണ് കേസ്. പെൺകുട്ടിയെ ചാലിലൂടെ വലിച്ചിഴച്ചെന്നും പൈജാമയുടെ വള്ളി പൊട്ടിക്കാൻ ശ്രമിച്ചെന്നുമാണ് അകാശിനെതിരായ ആരോപണം.

സംഭവം നടന്ന സ്ഥലത്തുകൂടി പോയ ഒരാളാണു പെൺകുട്ടിയെ രക്ഷിച്ചതെന്നും പരാതിയിൽ പറയുന്നു. എന്നാൽ പ്രതി ഈ പ്രവർത്തിയിലൂടെ പെൺകുട്ടിയെ നഗ്നയാക്കിയതായോ വസ്ത്രം അഴിച്ചതായോ സാക്ഷികൾ പറയുന്നില്ലെന്നും കോടതി നിരീക്ഷിച്ചു. സംഭവത്തിൽ സമൻസ് അയച്ച കീഴ്കോടതി നടപടിയെ ചോദ്യം ചെയ്താണു യുവാക്കൾ ഹൈക്കോടതിയിൽ ഹർജി നൽകിയത്.