ദളിത് ചിന്തകനും എഴുത്തുകാരനുമായ കെ.കെ കൊച്ച് അന്തരിച്ചു

ദളിത് ചിന്തകനും എഴുത്തുകാരനുമായ കെ.കെ കൊച്ച് അന്തരിച്ചു

കോട്ടയം: ദളിത് ചിന്തകനും എഴുത്തുകാരനും സാമൂഹിക പ്രവര്‍ത്തകനുമായ കെ.കെ. കൊച്ച് (76) അന്തരിച്ചു. ചികിത്സയില്‍ കഴിയവേ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലായിരുന്നു അന്ത്യം. കേരളത്തിലെയും ഇന്ത്യയിലെയും ദളിത്-കീഴാള ജീവിതങ്ങളെ അടയാളപ്പെടുത്താനും അവകാശങ്ങള്‍ നേടിയെടുക്കാനും നിരന്തരം പ്രവര്‍ത്തിക്കുകയും എഴുതുകയും ചെയ്ത മൗലിക ചിന്തകനായിരുന്നു കെ.കെ. കൊച്ച്.
1949 ഫെബ്രുവരി രണ്ടാം തീയതി കോട്ടയം ജില്ലയിലെ കല്ലറയിലാണ് ജനനം. അടിയന്തരാവസ്ഥക്കാലത്ത് ആറുമാസം ഒളിവില്‍ കഴിഞ്ഞിരുന്നു. കമ്മ്യൂണിസ്റ്റ് യുവജനവേദി, ജനകീയ തൊഴിലാളിയൂണിയന്‍, മനുഷ്യാവകാശ സമിതി എന്നീ സംഘടനകള്‍ രൂപവത്കരിക്കാന്‍ നേതൃത്വം നല്‍കി. സീഡിയന്‍ എന്ന സംഘടനയുടെ കേന്ദ്രകമ്മിറ്റിയംഗവും സീഡിയന്‍ വാരികയുടെ പത്രാധിപരുമായിരുന്നു.

1971-ല്‍ മാതൃഭൂമി ആഴ്ചപ്പതിപ്പ് കോളേജ് വിദ്യാര്‍ഥികള്‍ക്കു വേണ്ടി നടത്തിയ സാഹിത്യമത്സരത്തില്‍ നാടകരചനയ്ക്ക് രണ്ടാം സമ്മാനം നേടിയിരുന്നു. 1977-ല്‍ കെഎസ്ആര്‍ടിസിയില്‍ ക്ലാര്‍ക്കായി ജോലിയില്‍ പ്രവേശിച്ച് 2001-ല്‍ സീനിയര്‍ അസിസ്റ്റന്റായാണ് വിരമിച്ചത്.
കേരളചരിത്രവും സമൂഹ രൂപീകരണവും, ദളിത് പാഠം, കലാപവും സംസ്‌കാരവും, ദേശീയതക്കൊരു ചരിത്രപാഠം മുതലായ കൃതികള്‍ക്ക് പുറമെ ആത്മകഥയായ ‘ദളിതന്‍’ ഏറെ ശ്രദ്ധ നേടിയിരുന്നു.