കുറുപ്പുംപടിയിൽ സഹോദരിമാർ പീഡനത്തിന് ഇരയായത് അമ്മയുടെ അറിവോടെ; കുട്ടികളുടെ സുഹൃത്തുക്കളെ കാണണമെന്നും പ്രതി ആവശ്യപ്പെട്ടിരുന്നതായി പൊലീസ്

കുറുപ്പുംപടിയിൽ സഹോദരിമാർ പീഡനത്തിന് ഇരയായത് അമ്മയുടെ അറിവോടെ; കുട്ടികളുടെ സുഹൃത്തുക്കളെ കാണണമെന്നും പ്രതി ആവശ്യപ്പെട്ടിരുന്നതായി പൊലീസ്

എറണാകുളം: കുറുപ്പുംപടിയിൽ സഹോദരിമാർ പീഡനത്തിന് ഇരയായി. പത്തും പന്ത്രണ്ടും വയസുള്ള കുട്ടികളാണ് പീഡനത്തിന് ഇരയായത്. സംഭവത്തിൽ കുട്ടികളുടെ അമ്മയുടെ സുഹൃത്ത് അയ്യമ്പുഴ സ്വദേശി ധനേഷിനെ പൊലീസ് പിടികൂടി.

പീഡനവിവരം കുട്ടികൾ അമ്മയോട് പറഞ്ഞിരുന്നു. എന്നാൽ സംഭവം അറിഞ്ഞിട്ടും അമ്മ മറച്ചുവയ്ക്കുകയാണ് ഉണ്ടായത്. ഇതേത്തുടർന്ന് കുട്ടികൾ സുഹൃത്തുക്കൾക്ക് അയച്ച കത്തിലൂടെയാണ് പീഡന വിവരം പുറത്തറിഞ്ഞത്.

അമ്മയും രണ്ട് പെണ്‍കുട്ടികളും ഏറെ നാളായി കുറുപ്പംപടി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ വാടകയ്ക്ക് താമസിക്കുകയാണ്. അമ്മയുടെ സുഹൃത്താണ് പിടിയിലായ യുവാവ്. ലോറി ഡ്രൈവറായ ഇയാള്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ ഈ വീട്ടില്‍ വരാറുണ്ടെന്നാണ് പൊലീസിന് ലഭിച്ച വിവരം.

ഉപദ്രവത്തെക്കുറിച്ച് പെണ്‍കുട്ടികളിലൊരാള്‍ കൂട്ടുകാരിക്ക് എഴുതിയ കുറിപ്പ് അധ്യാപികയ്ക്ക് കിട്ടുകയായിരുന്നു. തുടര്‍ന്ന് അധ്യാപികയാണ് വിവരം പൊലീസിനെ അറിയിക്കുന്നത്. തുടര്‍ന്നാണ് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്.