കൊച്ചി: ജാനകി v/s സ്റ്റേറ്റ് ഓഫ് കേരള സെൻസർ വിവാദത്തിൽ സുരേഷ് ഗോപിക്ക് അമർഷം ഉണ്ടെന്ന് നിർമാതാവ് ജി. സുരേഷ് കുമാർ. സുരേഷ് ഗോപി എല്ലാം ഉള്ളിൽ ഒതുക്കുന്നു. ചിത്രത്തിന് വേണ്ടി സിനിമാ സംഘടനകൾ ശബ്ദമുയർത്തുമെന്നും ജി. സുരേഷ് കുമാർ അറിയിച്ചു.
സെന്‍സർഷിപ്പ് വിഷയം ചൂണ്ടിക്കാട്ടി കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവിന് മലയാള സിനിമ സംഘടനകൾ നിവേദനം നൽകി. AMMA, ഫെഫ്ക, പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ എന്നീ സംഘടനകൾ ചേർന്ന് നൽകിയ നിവേദനം താൻ കേന്ദ്രമന്ത്രിക്ക് കൈമാറിയതായി സുരേഷ് കുമാർ പറഞ്ഞു. നിവേദനം പരിശോധിക്കാമെന്ന് മന്ത്രി ഉറപ്പു നൽകിയതായും സുരേഷ് കുമാർ അറിയിച്ചു.
സെൻസർ ബോർഡിലെ ചില ആളുകൾ സെൻസിബിളല്ലാതെ പ്രവർത്തിക്കുന്നുവെന്ന് ജി. സുരേഷ് കുമാർ പറഞ്ഞു. സുരേഷ് ഗോപിക്ക് അമർഷം ഉണ്ട്. അദ്ദേഹം എല്ലാം ഉള്ളിൽ ഒതുക്കുകയാണ്. സിനിമയ്ക്ക് വേണ്ടി തങ്ങൾ ശബ്ദം ഉയർത്തും. എല്ലാത്തിനും തുടക്കം എമ്പുരാൻ സിനിമ ആയിരുന്നു. എമ്പുരാനോട് സെൻസർ ബോർഡ് പുലർത്തിയ അമിത ജാഗ്രതയാണ് കാരണം. കേന്ദ്രമന്ത്രി ആയതിനാൽ സുരേഷ് ഗോപിക്ക് പ്രതികരിക്കാൻ പരിമിതികൾ ഉണ്ടെന്നും സുരേഷ് കുമാർ കൂട്ടിച്ചേർത്തു.
ജാനകി V/S സ്റ്റേറ്റ് ഓഫ് കേരള എന്ന സിനിമയിൽ ‘ജാനകി’ എന്ന പേര് നൽകിയതിനാൽ സെൻസർ സർട്ടിഫിക്കറ്റ് വൈകുന്നതിനെതിരെ നിർമാതാക്കളായ ‘കോസ്മോ എന്റർടെയ്ൻമെന്റ്സ്’ നൽകിയ ഹർജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. സിനിമ കണ്ട് വിലയിരുത്തിയ ശേഷം വിധി പറയാമെന്നാണ് ഹൈക്കോടതിയുടെ തീരുമാനം. ഇതുപ്രകാരം, കാക്കനാട് പടമുഗളിലെ കളർ പ്ലാനറ്റ് സ്റ്റുഡിയോയിൽ എത്തി ജസ്റ്റിസ് എൻ. നഗരേഷ് സിനിമ കണ്ടു. സെൻസർ ബോർഡിന്റെ ഒരു പ്രതിനിധിയും ജഡ്ജിക്കൊപ്പം സിനിമ കാണാൻ ഉണ്ടായിരുന്നു. പത്തരയ്ക്ക് ആരംഭിച്ച പ്രീവ്യൂ ഒരു മണിക്ക് അവസാനിച്ചു. അടുത്ത ദിവസം കേസ് പരിഗണിക്കുമ്പോൾ കോടതി സിനിമയുടെ പേര് മാറ്റത്തിൽ വിധി പറയും.