നിര്‍മ്മാതാവ് സുരേഷ് കുമാറിനെതിരായ നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരിന്റെ തുറന്ന വിമര്‍ശനത്തെ പിന്തുണച്ച് സൂപ്പർസ്റ്റാർ മോഹൻലാൽ. സുരേഷ് കുമാറിനെ വിമര്‍ശിച്ച് രംഗത്തെത്തിയ ആന്റണിക്കൊപ്പം പിന്തുണയുമായി പൃഥ്വിരാജ്, ഉണ്ണി മുകുന്ദന്‍, ടൊവിനോ, ബേസില്‍ ജോസഫ്, അപര്‍ണ ബാലമുരളി തുടങ്ങിയ താരങ്ങൾ നേരത്തെ രംഗത്ത് എത്തിയിരുന്നു. മോഹൻലാലിൻറെ അടുത്ത സുഹൃത്തുക്കളിൽ ഒരാളായ സുരേഷ് കുമാറും ആന്റണി പെരുമ്പാവൂരും തമ്മിലുള്ള പോരിൽ മോഹൻലാൽ ആർക്ക് അനുകൂലമായ നിലപാട് എടുക്കും എന്നുള്ളത് ഏവരും കാത്തിരുന്ന ഉത്തരമായിരുന്നു. “നമുക്ക് എന്നും സിനിമയുടെ ഒപ്പം നിൽക്കാം” എന്നാണ് പോസറ്റ് ഷെയര്‍ ചെയ്തുകൊണ്ട് മോഹൻലാൽ കുറിച്ചത്.
സിനിമാ മേഖല ജൂണ്‍ 1 മുതല്‍ സമരം ആരംഭിക്കുമെന്നും വിവിധ സിനിമാ സംഘടനകള്‍ ചേര്‍ന്നെടുത്ത തീരുമാനമാണെന്നും സുരേഷ് കുമാര്‍ പറഞ്ഞിരുന്നു. അതേസമയം, സംഘടനയെ പ്രതിനിധീകരിച്ച് ആരാണ് ഇതൊക്കെ പറയാന്‍ സുരേഷ് കുമാറിനെ ചുമതലപ്പെടുത്തിയത്, എന്താണ് അതിന് പിന്നിലെ ചേതോവികാരം എന്നൊക്കെയുള്ള കാര്യങ്ങളില്‍ വ്യക്തത വേണ്ടതുണ്ടെന്നും ആന്റണി പങ്കുവച്ച പോസ്റ്റില്‍ ചോദിക്കുന്നുണ്ട്.
ഒരു സംഘടനയെ പ്രതിനിധീകരിമ്പോള്‍, ആ സംഘടനയിലെ ഭൂരിപക്ഷം അംഗീകരിക്കുന്നതും ബോധ്യപ്പെട്ടതുമായ കാര്യങ്ങളാണ് പൊതുവേദിയില്‍ അവതരിപ്പിക്കേണ്ടത്. അപ്പോഴേ സംഘടനയിലെ ഭൂരിപക്ഷത്തിന് ആ അഭിപ്രായത്തിനോടൊപ്പം നില്‍ക്കാനും പിന്തുണയ്ക്കാനും സാധിക്കൂ.സംഘടനയില്‍ അഭിപ്രായ സമന്വയമില്ലാത്ത കാര്യങ്ങള്‍ വ്യക്തിപരമായി പൊതുസമക്ഷം അവതരിപ്പിക്കാന്‍ അദ്ദേഹം തയാറായതുകൊണ്ടുമാത്രം, അതേ സ്വാതന്ത്ര്യം എടുത്തുകൊണ്ട്, താനും ചിലത് ജനങ്ങള്‍ക്ക് മുന്നില്‍ തുറന്നു പറയുകയാണെന്നാണ് ആന്റണി കുറിച്ചത്.