loginkerala Kerala ആശാ ജീവനക്കാരുടെ സമരം; സഭയിൽ പ്രതിപക്ഷ-ഭരണപക്ഷ പോര്; മന്ത്രിക്കസേരയിൽ അധികനാൾ ഇരിക്കില്ലെന്ന് രാഹുൽ മങ്കൂട്ടത്തിൽ
Kerala

ആശാ ജീവനക്കാരുടെ സമരം; സഭയിൽ പ്രതിപക്ഷ-ഭരണപക്ഷ പോര്; മന്ത്രിക്കസേരയിൽ അധികനാൾ ഇരിക്കില്ലെന്ന് രാഹുൽ മങ്കൂട്ടത്തിൽ

തിരുവനന്തപുരം: വേതന വര്‍ദ്ധനവ് ആവശ്യപ്പെട്ടു കൊണ്ടുള്ള ആശാവര്‍ക്കര്‍മാരുടെ സമരം നിയമസഭയില്‍ ഉന്നയിച്ച് പ്രതിപക്ഷം.സിക്കിമില്‍ ആശ വര്‍ക്കേഴ്‌സിന് 10000 രൂപയാണ് വേതനമെന്നും പശ്ചിമ ബംഗാളില്‍ വിരമിക്കല്‍ ആനുകൂല്യം 5 ലക്ഷം രൂപയാണെന്നും അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയ രാഹുല്‍ മാങ്കൂട്ടത്തില്‍ സഭയില്‍ പറഞ്ഞു.ആഴ്ചയില്‍ ഏഴു ദിവസവും ജോലി ചെയ്യുന്ന ആശ വര്‍ക്കേഴ്‌സിന് കേരളത്തില്‍ നല്‍കുന്നത് 7000 രൂപയാണ്. കേരളത്തേക്കാള്‍ പിന്നാക്കമുള്ള സംസ്ഥാനത്തെവെച്ചാണ് വേതനം താരതമ്യം ചെയ്യുന്നത്.ആശാ വര്‍ക്കര്‍മാര്‍ക്ക് കൊടുക്കാന്‍ പൈസയില്ലാത്ത സര്‍ക്കാര്‍ പി എസ് സി അംഗങ്ങള്‍ക്ക് ശമ്പളം കൂട്ടി.98 കോടി രൂപ കേന്ദ്രത്തില്‍ നിന്ന് വാങ്ങി എടുക്കാന്‍ കഴിയാത്ത കെ വി തോമസിന്റെ യാത്ര ബത്ത വരെ ഉയര്‍ത്തിയെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ വിമര്‍ശിച്ചു.

23 ദിവസമായി ആശമാര്‍ തറയില്‍ സമരമിരിക്കുന്നു.മിനിമം വേതനം 700 രൂപയാക്കുമെന്ന് പറഞ്ഞത് എല്‍ഡിഎഫ് ആണ്. വാഗ്ദാനം പാലിക്കാതെ, സമരം ചെയ്യുന്നവരെ പുലഭ്യം പറഞ്ഞില്ലേ? സമരക്കാര്‍ മഴ നനയാതിരിക്കാന്‍ കെട്ടിയ ടാര്‍പ്പോളിന്‍ പോലും പോലീസ് എടുത്തുകൊണ്ടു പോയില്ലേ എന്നും രാഹുല്‍ നിയമസഭയില്‍ പറഞ്ഞു.അതേസമയം പ്രമേയ അവതാരകന് വിഷയത്തേക്കുറിച്ച് ധാരണയില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് പറഞ്ഞു.ആശമാരെക്കുറിച്ചും അവരുടെ പ്രവര്‍ത്തനത്തെക്കുറിച്ചും അറിയാത്ത യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ എസ് യു സി ഐയുടെ നാവായി മാറി. 1000 രൂപ ആയിരുന്ന ആശമാരുടെ വേതനം 7000 ആയി ഉയര്‍ത്തിയത് എല്‍ഡിഎഫ് സര്‍ക്കാരാണ്. സിക്കിമില്‍ ഓണറേറിയം 10000 രൂപ ഇല്ല, 6000 രൂപയെ ഉള്ളൂ. ഏറ്റവും ഉയര്‍ന്ന വേതനം കേരളത്തില്‍ തന്നെ.രാഹുല്‍ സഭയെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും മന്ത്രി പറഞ്ഞു.കേരളം നല്‍കുന്ന 7000 രൂപ ഓണറേറിയത്തിന് പുറമേ കേന്ദ്രം ന്‍കുന്ന 3000 രൂപ ഇന്‍സെന്റീവും കൂട്ടി 13000 രൂപയാണ് ആശമാര്‍ക്ക് ലഭിക്കുന്നതെന്നും വീണ ജോര്‍ജ് പറഞ്ഞു.

Exit mobile version