തൃശൂർ: വിദ്യാർഥികളെ കാർ ഇടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യൂട്യൂബർ മണവാളന്റെ മുടിമുറിച്ച ജയിൽ വകുപ്പിന്റെ നടപടിക്ക് പിന്നാലെ ജയിലിൽ മാനസിക വിഭ്രാന്തി പ്രകടിപ്പിച്ച് മണവാളൻ എന്ന് വിളിക്കുന്ന മുഹമ്മദ് ഷഹീൻ ഷാ. ഇയാളെ പിന്നീട് ആശുപത്രിയിലേക്ക് മാറ്റി. ഇന്നലെയാണ് ജയിൽ അധികൃതരുടെ നടപടി. മുടി മുറിച്ചതിനെത്തുടർന്ന് മണവാളന് മാനസികാസ്വാസ്ഥ്യം അനുഭവപ്പെട്ടു. യൂട്യൂബറെ മാനസികാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പൊലീസ് സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു.റിമാൻഡിൽ ആയിരുന്ന പ്രതി തൃശ്ശൂർ സബ് ജയിലിന് മുന്നിൽ വെച്ച് പൊലീസുകാരുടെ മുന്നിൽ വെച്ച് സുഹൃത്തുക്കൾ മുഹമ്മദ് ഷഹീൻ ഷായുടെ വീഡിയോ റീൽസ് എടുത്തത് വിവാദമായിരുന്നു. പൊലീസ് ഉദ്യോഗസ്ഥർ വിലക്കിയെങ്കിലും മണവാളനും കൂട്ടാളികളും അത് മറികടന്ന് വീഡിയോ ചിത്രീകരിക്കുകയായിരുന്നു.
തൃശൂർ പൂരത്തിന് സുഹൃത്തുക്കളോടൊപ്പം എത്തിയതായിരുന്നു എരനല്ലൂർ സ്വദേശിയായ മുഹമ്മദ് ഷഹീൻ. ഷഹീനും സുഹൃത്തുക്കളും കേരള വർമ കോളേജിന് മുൻപിലെ കടയിലെത്തിയപ്പോൾ, കോളേജ് വിദ്യാർഥികളുമായി വാക്കുതർക്കമുണ്ടായിരുന്നു. തുടർന്ന് ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്യുകയായിരുന്ന വിദ്യാർഥികളെ ഇയാൾ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.തൃശൂർ മണ്ണുത്തി സ്വദേശി ഗൗതം കൃഷ്ണയെ പിന്തുടർന്ന് ഇടിച്ചുവീഴ്ത്തിയെന്നാണ് കേസ്. കൊലപാതക ശ്രമത്തിൽ വിദ്യാർഥികൾക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. വിഷയത്തിൽ പൊലീസ് കേസെടുത്തതിന് പിന്നാലെ ഷഹീൻ ഒളിവിൽ പോയി. മാസങ്ങൾക്ക് ശേഷമുള്ള അന്വേഷണത്തിനൊടുവിലാണ് ഇയാളെ കണ്ടെത്തിയത്. ഒളിവിലായിരുന്ന മണവാളനെ തൃശ്ശൂർ സിറ്റി ഷാഡോ പൊലീസാണ് കസ്റ്റഡിയിലെടുത്തത്. കുടകിൽ നിന്നാണ് ഇയാളെ പിടികൂടിയത്. 2024 ഏപ്രിലിലാണ് കേസിനാസ്പദമായ സംഭവം.
Leave feedback about this