തിരുവനന്തപുരം: സംസ്ഥാനത്ത് ഭരണമാറ്റത്തിന് പിന്നാലെ രാഷ്ട്രീയ വൈരാഗ്യം തീർക്കാൻ ജീവനക്കാരെ വ്യാപകമായി സ്ഥലംമാറ്റുന്നുവെന്ന ആരോപണവുമായി പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിനെ തുടർന്ന് നിയമസഭയിൽ പ്രതിപക്ഷത്തിന്റെ ഇറങ്ങിപ്പോക്ക്. പ്രതിപക്ഷത്തുനിന്ന് വി. ജോയ് ആണ് സഭയിൽ ഈ വിഷയം ഉന്നയിച്ചത്.
ഭരണമാറ്റത്തിന് ശേഷം ഒരു മാനദണ്ഡവും പാലിക്കാതെ 33 വകുപ്പുകളിലായി 207 ഉത്തരവുകളിലൂടെ 310 വനിതകൾ അടക്കമുള്ള ജീവനക്കാരെ ദൂരസ്ഥലങ്ങളിലേക്ക് മാറ്റിയെന്ന് വി. ജോയ് ആരോപിച്ചു. ഭരണകക്ഷി സംഘടനാ നേതാക്കൾ ലെറ്റർപാഡിൽ എഴുതിക്കൊടുക്കുന്നതനുസരിച്ചാണ് സ്ഥലംമാറ്റം നടക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
