തിരുവനന്തപുരം:സ്കൂൾ തുറന്നാൽ രണ്ട് ആഴ്ച പുസ്തകപഠനമുണ്ടാവില്ല. പകരം ലഹരിമുതൽ പൊതുമുതൽ നശിപ്പിക്കൽവരെയുള്ള സാമൂഹികവിപത്തുകളിൽ കുട്ടികളെ ജാഗ്രതപ്പെടുത്താനുള്ള ബോധവത്കരണം നടത്താനാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിർദേശം. ഇതിനായി പൊതുമാർഗരേഖയുണ്ടാക്കി അധ്യാപകർക്ക് രണ്ടുദിവസത്തെ ശില്പശാല സംഘടിപ്പിക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു. ജൂൺ രണ്ടിന് പതിവുപോലെ പ്രവേശനോത്സവം നടത്തും. സംസ്ഥാനതല പ്രവേശനോത്സവം ആലപ്പുഴ കലവൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
ലഹരി ഉപയോഗം, വാഹന ഉപയോഗം, അക്രമവാസന, പരിസരശുചിത്വം, വ്യക്തിശുചിത്വം, വൈകാരികനിയന്ത്രണം, പൊതുമുതൽ നശിപ്പിക്കൽ, ആരോഗ്യപരിപാലനം, നിയമം, മൊബൈലിനോടുള്ള അമിതാസക്തി, ഡിജിറ്റൽ അച്ചടക്കം, സാമൂഹിക മാധ്യമങ്ങളുടെ ഉപയോഗം തുടങ്ങിയ വിഷയങ്ങളിലാണ് ബോധവത്കരണം. ജൂൺ രണ്ടുമുതൽ രണ്ടാഴ്‌ച ഒന്നുമുതൽ പത്തുവരെയുള്ള ക്ലാസുകാർക്കും ജൂലായ് 18 മുതൽ ഒരാഴ്ച ഹയർസെക്കൻഡറി വിദ്യാർഥികൾക്കുമാണ് ക്ലാസ്.
Leave feedback about this