loginkerala breaking-news രാഹുലിന് പോലീസ് സേനയ്ക്കകത്തും ചാരന്മാർ; അന്വേഷണ സംഘത്തെ മാറ്റും; പഴുതടച്ച തിരച്ചിൽ
breaking-news Kerala

രാഹുലിന് പോലീസ് സേനയ്ക്കകത്തും ചാരന്മാർ; അന്വേഷണ സംഘത്തെ മാറ്റും; പഴുതടച്ച തിരച്ചിൽ

തിരുവനന്തപുരം: ബലാത്സംഗക്കേസില്‍ ഒളിവില്‍ കഴിയുന്ന പാലക്കാട് എംഎൽഎ രാഹുല്‍ മാങ്കൂട്ടത്തിലിനെ കണ്ടെത്താന്‍ പുതിയ അന്വേഷണസംഘത്തെ നിയോഗിച്ച് ക്രൈംബ്രാഞ്ച്. ആദ്യസംഘത്തില്‍നിന്ന് രാഹുലിന് വിവരങ്ങൾ ചോരുന്നുവെന്ന നിഗമനത്തിന്‍റെ അടിസ്ഥാനത്തിലാണ് പുതിയ സംഘത്തെ നിയോഗിച്ചത്. അതിനിടെ രണ്ടാമത്തെ കേസിൽ രാഹുലിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കം ആരംഭിച്ചതായും വിവരമുണ്ട്.

രാഹുലിന്റെ അറസ്റ്റ് ലക്ഷ്യമിട്ട് രണ്ടാമത്തെ ബലാത്സംഗക്കേസിലെ അന്വേഷണം പൊലീസ് ഊർജിതമാക്കിയിരിക്കുകയാണ്. ബെംഗളൂരുവിലുള്ള അതിജീവിതയിൽനിന്ന് മൊഴിയെടുക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. അന്വേഷണ സംഘം പെൺകുട്ടിയെ ബന്ധപ്പെട്ടെങ്കിലും മൊഴി നൽകാൻ തയ്യാറായിട്ടില്ല. പൊലീസ് ആസ്ഥാനത്തെ എഐജി ജി. പൂങ്കുഴലിക്കാണ് അന്വേഷണച്ചുമതല. ഉന്നത പോലീസ് ഉദ്യോഗസ്ഥർ അതിജീവിതയുടെ ബന്ധുക്കളുമായി ബന്ധപ്പെട്ടിട്ടുണ്ട്. തിങ്കളാഴ്ചയ്ക്കുള്ളിൽ മൊഴി ലഭിക്കുമെന്നാണ് പ്രതീക്ഷ.

കഴിഞ്ഞ 11 ദിവസമായി രാഹുൽ ഒളിവിൽ തുടരുകയാണ്. ബെംഗളൂരുവിൽ രാഹുൽ ഒളിവിൽ കഴിയുന്നു എന്നാണ് പൊലീസിന് ലഭിച്ച വിവരം. ഒരു കേസിൽ മാത്രമാണ് രാഹുലിന്‍റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞിട്ടുള്ളത്. രണ്ടാം കേസിൽ മുൻകൂർ ജാമ്യം തേടി രാഹുൽ നൽകിയ ഹർജി തിരുവനന്തപുരം ജില്ലാ കോടതി തിങ്കളാഴ്ച പരിഗണിക്കാൻ മാറ്റിയിട്ടുണ്ട്. കേസിൽ അറസ്റ്റ് തടഞ്ഞ് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കണമെന്ന രാഹുലിന്‍റെ ആവശ്യം കോടതി തള്ളിയിരുന്നു.

‌പരസ്പരസമ്മതത്തോടെയുള്ള ബന്ധമാണെന്നുള്ള തെളിവുകൾ ഹാജരാക്കിയാണ് ആദ്യ പീഡനക്കേസിൽ രാഹുൽ പ്രതിരോധിക്കുന്നത്. എന്നാൽ, രണ്ടാമത്തെ കേസിൽ പരാതിക്കാരിയുടെ മൊഴി ലഭിച്ചാൽ അത്തരത്തിൽ ജാമ്യത്തിനുള്ള സാധ്യതയില്ലാതെ അറസ്റ്റ് സാധ്യമാകുമെന്നാണ് അന്വേഷണസംഘത്തിന്‍റെ വിലയിരുത്തൽ. നിലവിൽ എഫ്‌ഐആർ ഇട്ടിട്ടുണ്ടെങ്കിലും പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്താത്തത് തിരിച്ചടിയാവും. അതിജീവിത മൊഴിനൽകുന്നതിനുമുൻപേ ജാമ്യംനേടാനുള്ള ശ്രമത്തിലാണ് രാഹുൽ.

Exit mobile version