തിരുവനന്തപുരം: കേരളത്തിലെ മുഖ്യമന്ത്രി ചർച്ചയിൽ അന്തിമ പ്രഖ്യാപനത്തിലേക്ക് കടന്ന് ഹൈക്കമാൻഡ്. കേരളത്തിലെ മുൻ കെപിസിസി അധ്യക്ഷന്മാരുമായി ചർച്ച നടത്തും. നാളെ എഐസിസിയുമായി ചർച്ച നടത്താനാണ് തീരുമാനം. കെ മുരളീധരൻ, കെ സുധാകരൻ, എം എം ഹസ്സൻ, മുല്ലപ്പള്ളി രാമചന്ദ്രൻ ,വി എം സുധീരൻ എന്നിവരെ ഡൽഹിക്ക് വിളിപ്പിച്ചു. നേതാക്കളോട് അടിയന്തരമായി എത്താൻ നിർദേശം നൽകി. രാഹുൽ ഗാന്ധിയാണ് നേതാക്കളെ വിളിപ്പിച്ചത്.
എന്നാൽ മുതിർന്ന നേതാവ് മുല്ലപ്പള്ളി രാമചന്ദ്രൻ ഡൽഹിക്ക് ഇല്ല, വരില്ലെന്ന് നേതാക്കളോട് അറിയിച്ചു. ഡൽഹിയിൽ എത്താൻ ദീപാ ദാസ് മുൻഷി ആവശ്യപ്പെട്ടു. വരാൻ സാധിക്കില്ല എന്ന് മുല്ലപ്പള്ളി മറുപടി നൽകി. നേതൃത്വത്തിന്റെ നിലപാടിൽ മുല്ലപ്പള്ളി പ്രതിഷേധം അറിയിച്ചു. വരാൻ ഇപ്പോൾ പറ്റില്ല പലതും ശരിയായ ശേഷം ഡൽഹിയിൽ വരാം എന്നും മറുപടി നൽകിയെന്നും മുല്ലപ്പള്ളി 24നോട് സ്ഥിരീകരിച്ചു. അതേസമയം മുഖ്യമന്ത്രി ചർച്ചയ്ക്കായി തിരുവഞ്ചൂർ രാധാകൃഷ്ണനെയും ഡൽഹിക്ക് വിളിപ്പിച്ചു.
മറ്റു മുതിർന്ന നേതാക്കളെയും വിളിച്ചിട്ടുണ്ട്. അതേസമയം കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുമായി രാഹുൽ ഗാന്ധി സംസാരിച്ചു, കൂടാതെ പ്രിയങ്കഗാന്ധിയോടും രാഹുൽ അഭിപ്രായം തേടി. സഖ്യകക്ഷി നേതാക്കളുമായും രാഹുൽ വീണ്ടും ഫോണിൽ സംസാരിച്ചേക്കും. മുഖ്യമന്ത്രി ആരാണ് എന്നതിൽ നാളെയോ മറ്റന്നാളോ പ്രഖ്യാപനം ഉണ്ടായേക്കും.
ഹൈക്കമാന്‍ഡിൻ്റെ നേതൃത്വത്തിൽ നടക്കുന്ന ചര്‍ച്ചകളില്‍ കെ സി വേണുഗോപാലിനാണ് നിലവിൽ മുന്‍തൂക്കമുള്ളത്. മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നോ നാളെയോ ഉണ്ടാകും എന്ന സൂചനകളാണ് പുറത്തുവരുന്നത്. ഇതിനുള്ള നടപടികള്‍ ഹൈക്കമാൻഡ് വേഗത്തിലാക്കുകയാണ്. അതേസമയം, ഉപമുഖ്യമന്ത്രിസ്ഥാനം ഉണ്ടാകില്ല. മുഖ്യമന്ത്രിയെ നിയമസഭകക്ഷിയോഗം വിളിച്ച് പ്രഖ്യാപിക്കാനും ആലോചനയുണ്ട്.

Leave feedback about this