loginkerala India താന്‍ ഇന്ത്യയുടെ പ്രിയപ്പെട്ട മരുമകൾ; തിരിച്ചയക്കരുത്: അഭ്യർത്ഥനയുമായി പാക് വംശജ സീമാ ഹൈദര്‍
India

താന്‍ ഇന്ത്യയുടെ പ്രിയപ്പെട്ട മരുമകൾ; തിരിച്ചയക്കരുത്: അഭ്യർത്ഥനയുമായി പാക് വംശജ സീമാ ഹൈദര്‍

ലക്‌നൗ: താന്‍ ഇന്ത്യയുടെ പ്രിയപ്പെട്ട മരുമകളാണെന്നും തന്നെ പാകിസ്താനിലേക്ക് തിരിച്ചയയ്ക്കരുതെന്നും ലൂഡോ കളിച്ച് ഇന്ത്യാക്കാരന്റെ ഭാര്യയായി മാറിയ സീമാ ഹൈദര്‍. പഹല്‍ഗാം ഭീകരാക്രമണത്തെത്തുടര്‍ന്ന് പാകിസ്ഥാന്‍ പൗരന്മാര്‍ക്കുള്ള വിസ സേവനങ്ങള്‍ നിര്‍ത്തിവെച്ച ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം എത്രയും പെട്ടെന്ന് രാജ്യം വിടാന്‍ പാക് പൗരന്മാര്‍ക്ക് നിര്‍ദേശവും നല്‍കിയിരിക്കുകയാണ്.

വിദേശകാര്യ മന്ത്രാലയം പാകിസ്ഥാന്‍ പൗരന്മാരോട് രാജ്യം വിടാന്‍ നിര്‍ദ്ദേശിച്ചതോടെ, സീമ ഹൈദറിനെയും പാകിസ്ഥാനിലേക്ക് തിരിച്ചയക്കുമോ എന്ന് സോഷ്യല്‍ മീഡിയയില്‍ ചോദ്യം ഉയര്‍ന്നതോടെയാണ് സീമ ഹൈദര്‍ മറുപടിയുമായി എത്തിയത്. 2023 ല്‍ പാകിസ്ഥാന്‍ വിട്ട് ഇന്ത്യന്‍ കാമുകനായ സച്ചിന്‍ മീണയെ വിവാഹം കഴിച്ചപ്പോള്‍ സീമ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. സിന്ധ് പ്രവിശ്യയില്‍ ഇതിനകം വിവാഹിതയായ അവര്‍ നാല് കുട്ടികളോടൊപ്പം നേപ്പാള്‍ വഴി അനധികൃതമായി ഇന്ത്യയില്‍ പ്രവേശിച്ചു.

തനിക്ക് പാകിസ്താനിലേക്ക് പോകാന്‍ താല്‍പ്പര്യമില്ലെന്ന് ഇവര്‍ വ്യക്തമാക്കുന്ന ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. പ്രധാനമന്ത്രി (നരേന്ദ്ര) മോദിയോടും യുപി മുഖ്യമന്ത്രി യോഗിയോടും (ആദിത്യനാഥ്) ഇന്ത്യയില്‍ താമസിക്കാന്‍ തന്നെ അനുവദിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നതായി സീമ പറഞ്ഞു. സച്ചിനെ വിവാഹം കഴിച്ചതിന് ശേഷം താന്‍ ഹിന്ദുമതം സ്വീകരിച്ചുവെന്നും അവര്‍ അവകാശപ്പെട്ടു.

സീമ ഇനി പാകിസ്ഥാന്‍ പൗരയല്ലെന്നും അവര്‍ക്ക് ഇന്ത്യയില്‍ തുടരാന്‍ അനുവാദം ലഭിക്കുമെന്ന് അവരുടെ അഭിഭാഷകനും പ്രതീക്ഷിക്കുന്നു. ”സീമ ഇനി പാകിസ്ഥാന്‍ പൗരയല്ല. ഗ്രേറ്റര്‍ നോയിഡയിലെ താമസക്കാരനായ സച്ചിന്‍ മീണയെ അവര്‍ വിവാഹം കഴിച്ചു, അടുത്തിടെ അവരുടെ മകള്‍ ഭാരതി മീണയ്ക്ക് ജന്മം നല്‍കി. അവരുടെ പൗരത്വം ഇപ്പോള്‍ അവരുടെ ഇന്ത്യന്‍ ഭര്‍ത്താവുമായി ബന്ധപ്പെട്ടിരിക്കുന്നു, അതിനാല്‍ കേന്ദ്രത്തിന്റെ നിര്‍ദ്ദേശം അവര്‍ക്ക് ബാധകമാകരുത്” അഭിഭാഷകന്‍ എ പി സിംഗ് പി ടി ഐയോട് പറഞ്ഞു.

Exit mobile version