വാഷിങ്ടൺ: ശേഷിക്കുന്ന ബന്ദികളെക്കൂടി വിട്ടയിച്ചില്ലെങ്കിൽ ഹമാസിനെ നശിപ്പിക്കുമെന്ന് യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ അന്ത്യശാസനം. ഹമാസ് വഴങ്ങിയില്ലെങ്കിൽ ഇസ്രായേലിന് ആവശ്യമായ ആയുധങ്ങളുൾപ്പെടെ എല്ലാ സഹായങ്ങളും നൽകുമെന്നും ഗസ്സ വിടാനുള്ള അവസാന അവസരമാണെന്നും ട്രംപ് സമൂഹമാധ്യമത്തിലെ കുറിപ്പിൽ വ്യക്തമാക്കി. ഹമാസുമായി നേരിട്ട് ചർച്ച നടത്തിയതിനു പിന്നാലെയാണ് ട്രംപിന്‍റെ ഭീഷണി.
“ഹലോ ഹമാസ്, എല്ലാ ബന്ദികളെയും ഉടൻ വിട്ടയക്കണം. നിങ്ങൾ കൊലപ്പെടുത്തിയവരുടെ മൃതദേഹങ്ങൾ വിട്ടുനൽകണം. അല്ലെങ്കിൽ നിങ്ങൾ തീർന്നെന്നു കരുതിയാൽ മതി. മാനസിക പ്രശ്നമുള്ളവർ മാത്രമേ മൃതദേഹം സൂക്ഷിച്ചുവെക്കാറുള്ളൂ. നിങ്ങൾ അതാണ് ചെയ്യുന്നത്. ഇസ്രായേലിന് അവരുടെ ജോലി ചെയ്തു തീർക്കാനുള്ളതെല്ലാം ഞാൻ അയക്കുകയാണ്.
ഞാൻ പറഞ്ഞത് അനുസരിക്കാത്ത ഒരു ഹമാസ് നേതാവും സുരക്ഷിതനല്ല. നിങ്ങൾ ജീവിതം നശിപ്പിച്ച പഴയ ബന്ദികളെ ഞാൻ കണ്ടിരുന്നു. നിങ്ങൾക്കുള്ള അവസാന മുന്നറിയിപ്പാണിത്. ഗസ്സ വിടാൻ അവസാന അവസരമാണിത്. ബന്ദികളെ വിട്ടയച്ചാൽ ഗസ്സയിലെ ജനങ്ങൾക്ക് മനോഹരമായ ഒരു ഭാവി വരുന്നുണ്ട്. ബന്ദികളെ ഉടൻ വിട്ടയക്കുക, അല്ലെങ്കിൽ നരകമാകും നിങ്ങളെ കാത്തിരിക്കുന്നത്” -ട്രൂത്ത് സോഷ്യലിൽ ട്രംപ് കുറിച്ചു.