കൊച്ചി: മുനമ്പം ഭൂമി പ്രശ്നവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നിയമിച്ച ജുഡീഷല്‍ കമ്മീഷന് തുടരാം. മുനമ്പം ജുഡീഷൽ കമ്മീഷന്റെ പ്രവർത്തനം നിർത്തിവെപ്പിച്ചുകൊണ്ടുള്ള ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തു.
ചീഫ് ജസ്റ്റീസ് ഉള്‍പ്പെട്ട ബെഞ്ചിന്റേതാണ് ഇടക്കാല ഉത്തരവ്. ജസ്റ്റിസ് സി.എൻ.രാമചന്ദ്രൻ നായർ കമ്മീഷനെ റദ്ദാക്കിയ സിംഗിൾ ബെഞ്ച് വിധിക്കെതിരെ സർക്കാർ നൽകിയ അപ്പീലാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പരിഗണിച്ചത്.
പൊതുതാത്പര്യം മുൻനിർത്തിയാണ് കമ്മീഷനെ നിയമിച്ചതെന്നും ക്രമസമാധാന വിഷയം എന്ന നിലയിൽ കമ്മീഷന്റെ അന്വേഷണം ആവശ്യമാണെന്നും സർക്കാർ കോടതിയിൽ നിലപാട് വ്യക്തമാക്കിയിരുന്നു. ജുഡീഷൽ കമ്മീഷണനെ റദ്ദാക്കിയ സിംഗിൾ ബെഞ്ച് ഉത്തരവ് നിയമപരമല്ലെന്നും സർക്കാർ വാദിച്ചിരുന്നു. മുനമ്പത്തെ പ്രശ്നപരിഹാരങ്ങൾക്കു പോംവഴികൾ ഉണ്ടെന്നും ആവശ്യമെങ്കിൽ നിയമനിർമാണം നടത്തുമെന്നും സർക്കാർ കോടതിയെ അറിയിച്ചിരുന്നു.
ഹര്‍ജിയിൽ തീരുമാനമാകുന്നതുവരെ കമ്മീഷന് തുടരാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ സര്‍ക്കാര്‍ നൽകിയ അപ്പീൽ വേനലധിക്കുശേഷം ജൂണിൽ പരിഗണിക്കും.
Leave feedback about this