ന്യൂഡൽഹി: ഇന്ത്യക്കും പാക്കിസ്ഥാനുമിടയിൽ വെടിനിർത്തൽ നിലവിൽവന്നതായി വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി. സൈനിക നീക്കങ്ങളെല്ലാം അവസാനിപ്പിച്ചതായും വിക്രം മിസ്രി അറിയിച്ചു.
വെടിനിർത്താൻ ആവശ്യപ്പെട്ട് പാക്കിസ്ഥാന്റെ ഡിജിഎംഒ ആണ് ഇന്ന് ഉച്ച തിരിഞ്ഞ് 3.35 ന് ഇന്ത്യയുടെ ഡിജിഎംഒയെ ബന്ധപ്പെട്ടത്. തുടർന്ന് ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും ഡയറക്ടർ ജനറൽ ഓഫ് ഓപ്പറേഷൻസിന് തമ്മിൽ ചർച്ച നടന്നിരുന്നു.
ഈ ചർച്ചയ്ക്ക് ശേഷമാണ് വെടിനിർത്തൽ തീരുമാനമായതെന്നും മിസ്രി വ്യക്തമാക്കി. 12-ാ തീയതി ഡിജിഎംഒമാർ വീണ്ടും ചർച്ച നടത്തും.
വായു, കര, ജല മാർഗമുള്ള എല്ലാ ഏറ്റുമുട്ടലുകളും നിർത്താൻ തീരുമാനിച്ചു. ഇരുരാജ്യങ്ങളും അംഗീകരിക്കുന്ന വേദിയിൽ തുടർ ചർച്ചയെന്ന അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർകോ റൂബിയോയുടെ പ്രസ്താവന ഇന്ത്യ തള്ളി. ഒരു മൂന്നാം കക്ഷിയും ഇടപെട്ടില്ലെന്നതിനൊപ്പം ഒരു തുടർ ചർച്ചയുമില്ലെന്നും ഇന്ത്യ വ്യക്തമാക്കി.