loginkerala breaking-news തൃശൂരിൽ തിരുവമ്പാടിയുടെ പടക്കപുരകളിൽ ​ഉഗ്രസ്ഫോടനം; 12 മരണം സ്ഥിരീകരിച്ചു; നടുങ്ങി നാട്ടുകാർ
breaking-news Kerala

തൃശൂരിൽ തിരുവമ്പാടിയുടെ പടക്കപുരകളിൽ ​ഉഗ്രസ്ഫോടനം; 12 മരണം സ്ഥിരീകരിച്ചു; നടുങ്ങി നാട്ടുകാർ

തൃശൂർ: തൃശൂർ പൂരത്തിൽ തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കെട്ട് ഒരുക്കുന്ന മുണ്ടത്തിക്കോടുള്ള പടക്ക നിർമാണ കേന്ദ്രത്തിൽ സ്ഫോടനം. 12 മരണം. നാൽപതോളം തൊഴിലാളികൾക്ക് പൊള്ളലേറ്റതായാണ് വിവരം. രക്ഷാപ്രവർത്തനത്തിനിടെയും സ്ഫോടനം ഉണ്ടായി. പരുക്കേറ്റവരെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി . ആറുപേരുടെ നില ഗുരുതരമാണെന്നാണ് വിവരം. വലിയ സ്ഫോടന ശബ്ദം കിലോമീറ്ററുകൾക്കിപ്പുറവും കേട്ടതായി ദൃക്സാക്ഷികൾ പറയുന്നു.

വെടിക്കെട്ടിന്റെ പ്രധാന ചുമതലക്കാരനായ സതീശൻ ഉൾപ്പെടെയുള്ളവർക്കാണ് പൊള്ളലേറ്റത്. തിരുവമ്പാടി വെടിക്കെട്ട് ലൈസൻസ് മുണ്ടത്തിക്കോട് സതീഷിന്റെ പേരിലാണ്. ചെറിയ വഴിയായതിനാൽ ഫയർഫോഴ്സ് സംഘത്തിന് സംഭവസ്ഥലത്ത് എത്താൻ പ്രയാസം നേരിട്ടു. തുടർന്ന് സമീപത്തെ മതിൽ തകർത്താണ് ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തിയത്.

സമീപത്തെ പാടത്ത് മുഴുവൻ പടക്കങ്ങൾ തെറിച്ചു വീണ് പൊട്ടുന്ന അതീവഭീകരമായ അന്തരീക്ഷമാണ് നിലവിലുള്ളത്. ഉഗ്രസ്ഫോടനത്തെ തുടർന്ന് അവശിഷ്ടങ്ങൾ ദൂരേക്ക് തെറിച്ചു വീഴുന്നതിനാൽ ആരെയും ഉള്ളിലേക്ക് കടത്തിവിടുന്നില്ല. തീ അണച്ചതിനു ശേഷം മാത്രമേ പരുക്കേറ്റവർക്കായി കൂടുതൽ തിരച്ചിൽ നടത്താൻ സാധിക്കുകയുള്ളൂ. സ്ഫോടനം നടന്ന സമയത്ത് പടക്കശാലയിലുണ്ടായിരുന്ന പലരും ഓടി രക്ഷപ്പെട്ടതായി വിവരമുണ്ട്.ദുരന്തത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തി. മരണ സംഖ്യ ഉയരുമെന്നാണ് കണക്ക് കൂട്ടൽ.

Exit mobile version