loginkerala breaking-news തമിഴ്‌നാട്ടിൽ 717 മദ്യവിൽപന ശാലകൾ പൂട്ടാൻ ഉത്തരവിട്ട് വിജയ് സർക്കാർ; പൂട്ടുന്നത് സ്കൂളുകൾക്കും ആരാധനാലയങ്ങൾക്കു മുന്നിലുള്ള മദ്യശാലകൾ
breaking-news India

തമിഴ്‌നാട്ടിൽ 717 മദ്യവിൽപന ശാലകൾ പൂട്ടാൻ ഉത്തരവിട്ട് വിജയ് സർക്കാർ; പൂട്ടുന്നത് സ്കൂളുകൾക്കും ആരാധനാലയങ്ങൾക്കു മുന്നിലുള്ള മദ്യശാലകൾ

ചെന്നൈ: തമിഴ്‌നാട്ടിൽ 717 മദ്യവിൽപന ശാലകൾ പൂട്ടാൻ ഉത്തരവിട്ട് വിജയ് സർക്കാർ. ആരാധനാലയങ്ങൾ, സ്‌കൂളുകൾ, ബസ് സ്റ്റാൻഡുകൾ എന്നിവയ്ക്ക് സമീപത്തെ മദ്യവിൽപന ശാലകളാണ് അടയ്ക്കുക. ഇവയുടെ 500 മീറ്റർ ദൂരപരിധിയിലുള്ള കടകളെല്ലാം പൂട്ടാനാണ് ഉത്തരവിൽ പറയുന്നത്. തമിഴ്‌നാട്ടിലെ തിരഞ്ഞെടുപ്പ് പ്രചാരണകാലത്ത് ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ടിരുന്നത് ലഹരി ഉപയോഗത്തെക്കുറിച്ചും അതിനെ തുടർന്നുണ്ടാകുന്ന അക്രമങ്ങളെക്കുറിച്ചും ആയിരുന്നു. താൻ മുഖ്യമന്ത്രിയായാൽ ലഹരിമാഫിയകൾക്ക് കൂച്ചുവിലങ്ങിടും എന്ന തരത്തിൽ വിജയ് തന്റെ പല പ്രസംഗങ്ങളിലും സൂചിപ്പിച്ചിരുന്നു.

അതിന്റെ ആദ്യപടിയെന്നോണമാണ് ഇപ്പോൾ മദ്യവിൽപന ശാലകൾക്ക് പൂട്ടുവീഴുന്നത്. ഡിഎംകെ സർക്കാരിനെ ഏറ്റവുമധികം പ്രതിരോധത്തിലാക്കിയ ഒന്നായിരുന്നു ടാസ്മാക് (TASMAC) അഴിമതി. തമിഴ്നാട്ടിലെ സർക്കാർ അംഗീകൃത മദ്യവിൽപന ശാലകളാണിവ. ഇവയ്ക്ക് അനുമതി നൽകുന്നതുമായി ബന്ധപ്പെട്ട് കോടികളുടെ അഴിമതി നടന്നു എന്നായിരുന്നു ആരോപണം.

ആ കേസിൽ അന്വേഷണം പുരോഗമിക്കുയാണ്. ടാസ്മാക്കുകൾ അനുവദിച്ചതിന്റെ പേരിൽ വലിയ പ്രതിഷേധങ്ങൾ നടന്നിരുന്നു. കുട്ടികൾപോലും മദ്യപിച്ച് സ്‌കൂളിലേക്ക് വരുന്നത് സംബന്ധിച്ച് വലിയതോതിൽ വാർത്തകളടക്കം വന്നിരുന്നു. ആ സാഹചര്യത്തിലാണ് കൂടുതൽ ടാസ്മാക്കുകൾ തുറക്കുന്നതിനെതിരെ വിജയ് തന്റെ പ്രചാരണ പരിപാടികളിൽ സംസാരിച്ചത്.

Exit mobile version