ജാംനഗര്‍: വന്യജീവി സംരക്ഷണത്തില്‍ സമഗ്ര മാതൃകയായി ഉയര്‍ന്നുവന്ന വൻതാര, പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തതിന് ശേഷം ഒന്നാം വാര്‍ഷികം ആഘോഷിക്കുകയാണ്. ഒരു വര്‍ഷത്തിനിടെ ദുരിതാവസ്ഥയില്‍ നിന്നിരുന്ന ആയിരക്കണക്കിന് വന്യജീവികള്‍ക്ക് പുനര്‍ജീവനം നല്‍കി, ആരോഗ്യവും സ്വാഭാവിക ആവാസവ്യവസ്ഥയിലേക്കുള്ള മടക്കവും ഉറപ്പാക്കിയതാണ് വൻതാരയുടെ പ്രധാന നേട്ടം.
അനന്ത് അംബാനിയുടെ നേതൃത്വത്തില്‍ ആരംഭിച്ച ഈ സംരംഭം വന്യജീവി രക്ഷാപ്രവര്‍ത്തനം, അത്യാധുനിക ചികിത്സ, ശാസ്ത്രീയ രീതിയിലുള്ള സംരക്ഷണം എന്നിവയിലൂടെ ആഗോള ശ്രദ്ധ നേടി. വന്യജീവി സംരക്ഷണ രംഗത്തെ മികവിന് അനന്ത് അംബാനിക്ക് അന്താരാഷ്ട്ര തലത്തിലുള്ള ഗ്ലോബല്‍ ഹ്യൂമന്‍ അവാര്‍ഡ് ലഭിച്ചു. കൂടാതെ പ്രാണി മിത്ര അവാര്‍ഡ് 2025 ഉള്‍പ്പെടെ നിരവധി അംഗീകാരങ്ങളും വൻതാരയെ തേടിയെത്തി.

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ മാര്‍ജാര വര്‍ഗങ്ങള്‍, മറ്റു സസ്തനികള്‍, ഉരഗങ്ങള്‍, പക്ഷികള്‍ തുടങ്ങി നിരവധി ജീവികളെ വൻതാര രക്ഷപ്പെടുത്തി ചികിത്സ നല്‍കി. സങ്കീര്‍ണ ശസ്ത്രക്രിയകള്‍ ഉള്‍പ്പെടെയുള്ള വൈദ്യസഹായം നല്‍കി നിരവധി ജീവികളെ വീണ്ടും കാട്ടിലേക്ക് തിരിച്ചയച്ചു. സര്‍ക്കസുകള്‍, റൈഡുകള്‍ തുടങ്ങിയ ഇടങ്ങളില്‍ നിന്ന് രക്ഷപ്പെടുത്തിയ 250-ലേറെ ആനകള്‍ക്ക് പ്രത്യേക പരിചരണവും ദീര്‍ഘകാല പിന്തുണയും നല്‍കുന്നു.
ശാസ്ത്രീയ പ്രജനന-പുനരധിവാസ പദ്ധതികളിലൂടെ വംശനാശ ഭീഷണി നേരിടുന്ന ജീവിവര്‍ഗങ്ങള്‍ക്ക് പുതുജീവന്‍ നല്‍കുന്നതിലും വൻതാര മുന്നിലാണ്. ഗുജറാത്ത് വനം വകുപ്പുമായി ചേര്‍ന്ന് 53 പുള്ളിമാനുകളെ ബര്‍ഡാ വന്യജീവി സങ്കേതത്തിലേക്ക് തിരിച്ചയച്ചത് ശ്രദ്ധേയ നേട്ടമായി. ഇന്‍ഡോനേഷ്യയിലെ സ്നേക്ക്-നെക്ക്ഡ് ആമകളുടെ പുനരധിവാസ പ്രവര്‍ത്തനങ്ങളിലും വൻതാര പങ്കാളിയായി.
വന്യജീവികള്‍ക്കായുള്ള നാഷണല്‍ റഫറല്‍ സെന്റര്‍ (വെസ്റ്റ് സോണ്‍) ആയി അംഗീകരിക്കപ്പെട്ട വൻതാരയില്‍ 11 സാറ്റലൈറ്റ് ലബോറട്ടറികളുണ്ട്. 70-ലധികം വിദഗ്ധരുടെ നേതൃത്വത്തില്‍ പ്രതിദിനം 2,000-ത്തിലധികം സാമ്പിളുകള്‍ പരിശോധിക്കുന്നു. ദിവസേന 1,56,000 കിലോഗ്രാം ഗുണനിലവാരമുള്ള തീറ്റ ഉത്പാദിപ്പിക്കുന്ന അത്യാധുനിക സംവിധാനവും ഇവിടെ പ്രവര്‍ത്തിക്കുന്നു. 200 അംഗ ദ്രുതകര്‍മ്മസേന 24 മണിക്കൂറും സജ്ജമാണ്.
പഞ്ചാബിലെ പ്രളയകാലത്ത് ലക്ഷക്കണക്കിന് ആളുകള്‍ക്കും ആയിരക്കണക്കിന് മൃഗങ്ങള്‍ക്കും സഹായം നല്‍കി വൻതാര മനുഷ്യകാരുണ്യ പ്രവര്‍ത്തനങ്ങളിലും സജീവമായി ഇടപെട്ടു. ഒരു വര്‍ഷത്തിനിടെ സംരക്ഷണം, ഗവേഷണം, പുനരധിവാസം, സമൂഹ പങ്കാളിത്തം എന്നിവയില്‍ അധിഷ്ഠിതമായ സമഗ്ര സംരക്ഷണ മാതൃകയായി വളര്‍ന്ന വൻതാര, വന്യജീവി സംരക്ഷണത്തിലൂടെ സുസ്ഥിരമായ ഭാവി സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തിലേക്ക് ആത്മവിശ്വാസത്തോടെ മുന്നേറുന്നു.