തൃശൂർ: കുതിരാനിൽ ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാനയെ തുരത്താനുള്ള ദൗത്യവുമായി വനം വകുപ്പ്. വയനാട്ടിൽ നിന്ന് കുങ്കി ആനകളെ എത്തിച്ചു. വിക്രം, ഭരത് എന്നീ ആനകളെയാണ് വനം വകുപ്പ് കുതിരാനിൽ എത്തിച്ചത്. കുങ്കി ആനകളെ എത്തിച്ചു ഒറ്റയാനെ കാടുകയറ്റി സോളാർ വേലി സ്ഥാപിക്കാനാണ് തീരുമാനം. ആരെയും കാടുകയറ്റാൻ ആയില്ലെങ്കിൽ മയക്കുവെടി വെയ്ക്കുന്നതും വനംവകുപ്പിന്റെ പരിഗണനയിലാണ്.
കാട്ടാന അക്രമകാരിയായി മാറുന്നുവെന്നതും ആശങ്കയുണ്ടാകുന്നുണ്ട്. കഴിഞ്ഞ ദിവസം കാട്ടാനയാക്രമണത്തിൽ ഒരു വാച്ചർക്ക് പരുക്കേറ്റിരുന്നു. പട്രോളിങ്ങിന് എത്തിയ വനം വകുപ്പിന്റെ ഒരു ജീപ്പും ആന തകർത്തിരുന്നു. പുതിയ കുതിരാൻ തുരങ്കം വന്നതിന് ശേഷമാണ് ജനവാസമേഖലയിലേക്ക് കാട്ടാനകൾ എത്തിതുടങ്ങിയത്.
