സമസ്ത സെന്റിനറി പുരസ്കാരം എം.എ യൂസഫലി ഏറ്റുവാങ്ങി
കൊച്ചി/ കാസർഗോഡ്: സമസ്തയ്ക്ക് എന്ത് ആവശ്യമുണ്ടെങ്കിലും ഒപ്പമുണ്ടാകുമെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി. സമസ്ത നൂറാം വാർഷികത്തോടനുബന്ധിച്ച് ഏർപ്പെടുത്തിയ സമസ്‌ത ശതാബ്ദി പുരസ്കാരം ഏറ്റുവാങ്ങിക്കൊണ്ട് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, പാണക്കാട് സാദിഖലി അലി ശിഹാബ് തങ്ങൾ , പി.കെ കുഞ്ഞാലിക്കുട്ടി എന്നിവരുടെ സാന്നിധ്യത്തിലാണ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളിൽ നിന്ന് എം.എ യൂസഫലി സമസ്തയുടെ സെന്റിനറി പുരസ്കാരം ഏറ്റുവാങ്ങിയത്.
സമസ്തയ്ക്കായി ഏഴരക്കോടി രൂപ ചിലവിൽ പള്ളി പണിത് നൽകുമെന്നും യൂസഫലി പ്രഖ്യാപിച്ചു. യു.എ ഇ ഭരണകൂടവുമായി സംസാരിച്ച് സമസ്തയുടെ വൻ പദ്ധതികൾക്ക് വേണ്ട സഹായം ഉറപ്പുവരുത്തുമെന്നും അദ്ദേഹം പറഞ്ഞു.

പണ്ഡിതന്മാരുമായി അഭേദ്യമായ ബന്ധമാണ് താൻ പുലർത്തുന്നതെന്ന് പറഞ്ഞ യൂസഫലി, തന്റെ കുടുംബപരമായി സമസ്തയുമായുള്ള അടുപ്പത്തെകുറിച്ചും സൂചിപ്പിച്ചു. വര്‍ഗീയതയ്‌ക്കെതിരായ സമസ്തയുടെ ചെറുത്തു നില്‍പ്പ് ധീരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രസംഗിച്ചു. ഈജിപ്ത് അല്‍ അസ്ഹര്‍ യൂണിവേഴ്‌സിറ്റി റെക്ടര്‍ ഡോ: സലാമ ജുമുഅ ദാവൂദ് സമ്മേളനം ഉദ്ഘാടനം ചെയ്തു. പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ മുഖ്യ പ്രഭാഷണം നടത്തി. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാര്‍, പി.കെ.കുഞ്ഞാലിക്കുട്ടി തുടങ്ങിയവര്‍ പ്രസംഗിച്ചു.
പടം അടിക്കുറിപ്പ്:
സമസ്ത നൂറാം വാർഷികത്തോടനുബന്ധിച്ച് ഏർപ്പെടുത്തിയ സമസ്‌ത ശതാബ്ദി പുരസ്കാരം മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളിൽ നിന്ന് എം.എ യൂസഫലി ഏറ്റുവാങ്ങുന്നു. പി.കെ കുഞ്ഞാലിക്കുട്ടി, പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷനേതാവ് വി.ഡി സതീശൻ, ഈജിപ്ത് അല്‍ അസ്ഹര്‍ യൂണിവേഴ്‌സിറ്റി റെക്ടര്‍ ഡോ: സലാമ ജുമുഅ ദാവൂദ് എന്നിവർ സമീപം.