കൊച്ചി: കേരളത്തിലെ നിക്ഷേപ സൗഹൃദത്തിന് രാഷ്ട്രീയ ഭേദമന്യേ മുന്നണികൾ നൽകുന്ന പങ്ക് വലുതെന്ന് നോർക്ക റൂട്ട്സ് ഡയറക്ടറും ലുലു ഗ്രൂപ്പ് മേധാവിയുമായ എം.എ യൂസഫലി. കൊച്ചി ലുലു ബോൾഗാട്ടി ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ ആരംഭിച്ച ഇൻവെസ്റ്റ് കേരള ആഗോള ഉച്ചകോടിയുടെ ഉദ്ഘാടന ചടങ്ങിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിൽ കൂടുതൽ നിക്ഷേപത്തിന് ലുലു ഒരുങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഷോപ്പിംഗ് മോളുകളും ഹൈപ്പർ മാർക്കറ്റുകളും കൺവെൻഷൻ സെന്ററുകളും ഹോട്ടലുകളും ലുലു കേരളത്തിൽ സ്ഥാപിച്ചു. ലോജ്സ്റ്റിക്സ് പാർക്ക്, ഭക്ഷ്യസംസ്കരണ കേന്ദ്രം, കോൾഡ് സ്റ്റോറേജുകൾ എന്നിവയുമുണ്ട്. കളമശേരിയിൽ ഭക്ഷ്യ സംസ്കരണ പാർക്ക് സജ്ജമാക്കുന്ന നടപടികൾ പുരോഗമിക്കുകയാണ്. ഫുഡ് എക്സ്പോർട്ടിങ് മേഖലയിൽ ലോകത്തിൽ തന്നെ ലുലുവിന് ഒന്നാമതെത്താൻ സാധിച്ചിട്ടുണ്ട്. ലുലുവിന്റെ ചുവടുവയ്പ്പുകളിൽ ഏറ്റവും ശ്രദ്ധേയമായിരുന്നു ഇരട്ട ഐ.ടി ടവർ.. ഇതുവഴി 15000 ജീവനക്കാർക്ക് തൊഴിൽ നൽകാൻ സാധിച്ചു.
25,000 പേർക്ക് പേർക്കിരിക്കാവുന്ന പുതിയ ഇരട്ട-ഐടി ടവർ ഉടൻ ഉദ്ഘാടനം ചെയ്യും. കേരളം നിക്ഷേപ സൗഹൃദമാണെന്നതിന് ഉദാഹരണമാണ് ലുലുവിന്റെ പദ്ധതികളെന്നും 5 ലക്ഷം കോടി ഡോളർ സമ്പദ്‍വ്യവസ്ഥയാവുകയെന്ന കേന്ദ്രസർക്കാരിന്റെ ലക്ഷ്യത്തിന് കരുത്തേകാൻ കേരളത്തിന് കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മെഡിക്കൽ ടൂറിസം, റോബട്ടിക്, ഹെൽത്ത്കെയർ മേഖലകളിൽ വലിയ നിക്ഷേപ സാധ്യതകളുണ്ട്. വിദ്യാഭ്യാസ ഹബ് ആയി വികസിക്കാനും കഴിയും. അതു സാധ്യമായാൽ കേരളത്തിൽ നിന്ന് കുട്ടികൾ വിദേശത്തേക്ക് പോകുന്നതിനു പകരം ലോകമെമ്പാടു നിന്നും വിദ്യാർത്ഥികളെ ഇങ്ങോട്ടേക്ക് ആകർഷിക്കാം. വ്യാവസായിക മേഖലയിൽ കേരളം ഒന്നാം സ്ഥാനത്തേക്ക് കുതിച്ചതിന് സ്റ്റേറ്റിനുള്ള പങ്ക് മികച്ചതാണ്. വാണിജ്യം, വ്യവസായം, വിദ്യഭ്യാസം, ആരോഗ്യം എന്നീ മേഖലയിൽ കേരളം എടുത്ത് പറയാവുന്ന പുരോഗതിയാണ് കൈവരിച്ചിരിക്കുന്നത്. അതിന് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സർക്കാർ വഹിച്ച പങ്കിനെ യൂസഫലി അഭിനന്ദിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ വ്യാവസായിക മേഖലയിൽ സമഗ്രമായ പുരോഗതിയാണ് കൈവരിച്ചത്. രാജ്യത്ത് വ്യവസായ വളർച്ച വേഗത്തിലായെന്നും എം.എ യൂസഫലി വ്യക്തമാക്കി.
Leave feedback about this