ദുബായ്: മധ്യേഷ്യയിലെ സവിശേഷ സാഹചര്യം മൂലം ഗൾഫ് മേഖലയിൽ ഭക്ഷ്യോത്പന്നങ്ങളുടെ സുഗമമായ ലഭ്യത ഉറപ്പാക്കാൻ മുപ്പതിലേറെ കാർഗോ, യാത്രാ വിമാനങ്ങളിലും കപ്പലിലുമായി ടൺ കണക്കിന് അവശ്യവസ്തുക്കളെത്തിച്ച് മുൻനിര റീട്ടെയ്‌ലറായ ലുലു ഗ്രൂപ്പ്. ഇതുവരെ വിവിധ രാജ്യങ്ങളിൽ നിന്നായി 9,000 മെട്രിക് ടണ്ണിലധികം ഭക്ഷ്യോത്പന്നങ്ങളാണ് യു.എ.ഇ. ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിൽ ലുലു എത്തിച്ചത്.
വിലസ്ഥിരതയും ഉത്പന്നങ്ങളുടെ കൃത്യമായ ലഭ്യതയും ഉറപ്പാക്കുന്നതിനായി ഇതുവരെ 6,000 ടണ്ണിലേറെ ഭക്ഷ്യോത്പന്നങ്ങളാണ് ലുലു യുഎഇയിലേക്ക് മാത്രം എത്തിച്ചത്. എത്തിഹാദ് എയർവേസിന്റെ പ്രത്യേക കാർഗോ വിമാനങ്ങളിലായി ഇന്ത്യ, ആസ്ത്രേലിയ, ദക്ഷിണാഫ്രിക്ക, കെനിയ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിൽ നിന്നുമായി പഴം പച്ചക്കറി, ഇറച്ചി ഉൾപ്പടെ 20 ചാർട്ടേഡ് വിമാനങ്ങളിലായാണ് ഭക്ഷ്യോത്പന്നങ്ങൾ ലഭ്യമാക്കിയത്.

പെരുന്നാൾ ആവശ്യകത കണക്കിലെടുത്ത് മുംബെയിൽ നിന്ന് യു.എ.ഇ.യിലേക്ക് കപ്പലുകളിലും ഭക്ഷ്യോത്പന്നങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്. അരി, പഴം പച്ചക്കറി, ഇറച്ചി, മുട്ട ഉൾപ്പെടെയുള്ള ഭക്ഷ്യ വസ്തുക്കളാണ് യുഎഇയിലേക്ക് കഴിഞ്ഞ ദിവസങ്ങളിൽ എത്തിച്ചത്.
അടിയന്തരമായി നാട്ടിലെത്തേണ്ടവർക്കായി സർവ്വീസ് നടത്തിയ പ്രത്യേക വിമാനങ്ങളുടെ മടക്കയാത്രയിൽ പരമാവധി ഭക്ഷ്യോത്പന്നങ്ങൾ സൗദി അറേബ്യ, ബഹറൈൻ, ഖത്തർ ഉൾപ്പെടെയുള്ള രാജ്യങ്ങളിലേക്ക് എത്തിച്ചു. ഇന്ത്യ, യുകെ, ദക്ഷിണാഫ്രിക്ക, തായ്ലാൻഡ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നാണ് ഭക്ഷ്യോത്പന്നങ്ങൾ ലുലു എത്തിച്ചത്. ഖത്തറിലേക്ക് റിയാദ് വഴിയും ബഹറൈനിലേക്ക് ദമ്മാം വഴിയുമാണ് അതാത് രാജ്യങ്ങളിലേക്ക് റോഡ് മാർഗ്ഗം എത്തിക്കുന്നത്
ലുലു ഗ്രൂപ്പിന്റെ ആഗോള സംഭരണ കയറ്റുമതി കേന്ദ്രങ്ങൾ വഴി 40 ലേറെ രാജ്യങ്ങളിൽ നിന്നുള്ള ഉത്പന്നങ്ങളാണ് ഗൾഫിലെ വിവിധ ലുലു ഹൈപ്പർ മാർക്കറ്റുകളിലൂടെ ഉപഭോക്താൾക്ക് ലഭ്യമാക്കുന്നത്. ഏഷ്യ, യൂറോപ്പ്, ഓസ്ട്രേലിയ, കാനഡ, കിഴക്കനേഷ്യൻ രാജ്യങ്ങൾ തുടങ്ങി ലോകത്തെ വിവിധയിടങ്ങളിലുള്ള ഉത്പന്നങ്ങളാണ് എത്തിക്കുന്നത്.
പെരുന്നാളിന് ഭക്ഷ്യോത്പന്നങ്ങളുടെ കൃത്യമായ ലഭ്യതയും വിലസ്ഥിരതയും ലുലു ഉറപ്പാക്കിയിട്ടുണ്ടെന്ന് ചെയർമാൻ എം.എ യൂസഫലി വ്യക്തമാക്കി. ഇതിന്റെ ഭാഗമായി പ്രത്യേക കാർഗോ വിമാന സർവീസുകളും കപ്പൽ വഴിയുമുള്ള സർവ്വീസുകൾ വരും ദിവസങ്ങളിലും തുടരും. കൂടുതൽ രാജ്യങ്ങളിൽ നിന്ന് ഭക്ഷ്യോത്പന്നങ്ങൾ എത്തിക്കുമെന്നും യാതൊരു ആശങ്കയുടെ ആവശ്യമില്ലെന്നും അദേഹം പറഞ്ഞു.
ഗൾഫിലെ ഭക്ഷ്യസുരക്ഷ്യക്ക് മാത്രമല്ല, ഇന്ത്യയിലെ ഉൾപ്പടെ കാർഷിക മേഖലയ്ക്കും കാർഷിക കയറ്റുമതി രംഗത്തിനും തൊഴിലാളികൾക്കും അടക്കം ഉണർവേകുന്നതും വലിയ ആശ്വാസമേകുന്നതാണ് ലുലുവിന്റെ നീക്കം.