തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിൽ ഐ.എൻ.ടി.യു.സി യൂണിയനുകളുടെ കൂട്ടായ്മയായ ടി.ഡി.എഫ് നടത്തുന്ന പണിമുടക്കിനിടെ ബസുകൾക്ക് കേടുപാട് വരുത്തിയതിൽ സമഗ്രമായ അന്വേഷണത്തിന് നിർദേശം നൽകി ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാർ. കെ.എസ്.ആർ.ടി.സി പ്രമോജ് ശങ്കറിനാണ് നിർദേശം നൽകിയിരിക്കുന്നത്. കൊട്ടാരക്കരയിലാണ് ബസുകളുടെ വയറിങ്ങ് നശിപ്പിച്ചതായി പരാതി ഉയർന്നത്.
പണിമുടക്കിനിടെ ബസുകൾ സർവീസ് നടത്താതിരിക്കാനാണ് ബസുകളുടെ വയറിങ്ങ് നശിപ്പിച്ചത്. എട്ട് ബസുകളാണ് ഇത്തരത്തിൽ നശിപ്പിച്ചത്. ഊർജ്ജിതമായ പൊലീസ് അന്വേഷണം നടത്തിക്കുന്നതിനും പൊതുമുതൽ നശീകരണം തടയൽ നിയമ പ്രകാരമുള്ള നടപടികൾ സ്വീകരിക്കുന്നതിനും നിർദ്ദേശിച്ചിട്ടുണ്ട്. കുറ്റക്കാരെന്നു കണ്ടെത്തപ്പെടുന്നവർ കെ.എസ്.ആർ.ടി.സി ജീവനക്കാരെങ്കിൽ സർവീസിൽ നിന്ന് പിരിച്ചു വിടുമെന്നും മന്ത്രി അറിയിച്ചു.