തിരുവനന്തപുരം: ഭക്തിയുടെ നിറവില്‍ തലസ്ഥാന നഗരിയില്‍ വിശ്വപ്രസിദ്ധമായ ആറ്റുകാല്‍ പൊങ്കാലയ്ക്ക് തുടക്കമായി. ശുദ്ധപുണ്യാഹത്തിനു ശേഷം 9.45ന് മേല്‍ശാന്തി തിടപ്പള്ളിയിലെ പൊങ്കാലയടുപ്പില്‍ തീ പകര്‍ന്ന് സഹ മേല്‍ശാന്തിക്ക് കൈമാറി. കേരളത്തിന്റെ വിവിധ ജില്ലകളില്‍ നിന്നുള്ള ലക്ഷക്കണക്കിനു സ്ത്രീകളാണ് ആറ്റുകാലമ്മയ്ക്ക് പൊങ്കാല അര്‍പ്പിക്കുന്നത്.
തുടര്‍ന്ന് വലിയ തിടപ്പള്ളിയിലും ക്ഷേത്രത്തിന് മുന്നിലെ പണ്ടാരയടുപ്പിലും തീ പകര്‍ന്നു. പണ്ടാര അടുപ്പില്‍നിന്നു പകരുന്ന ദീപം ഏറ്റുവാങ്ങി ഭക്തര്‍ സ്വന്തം അടുപ്പുകളില്‍ ജ്വലിപ്പിച്ചു. ഉച്ചയ്ക്ക് 2.15നാണ് നിവേദ്യസമര്‍പ്പണം. നഗരം മുഴുവന്‍ പൊജ്കാല അടുപ്പുകള്‍ കൂട്ടി വലിയ ഭക്തജനത്തിരക്കാണ് ഇത്തവണയും അനുഭവപ്പെടുന്നത്. മണിക്കൂറുകളോളം കാത്തു നിന്നാണ് ഇന്നലെ പലരും ദേവീദര്‍ശനം നടത്തിയത്.
രാവിലെ മുതല്‍ ദര്‍ശനത്തിന് കിലോമീറ്ററുകളോളമായിരുന്നു ക്യൂ. വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ വിപുലമായ സൗകര്യങ്ങളാണ് സര്‍ക്കാര്‍ പൊങ്കാലയ്ക്കായി ഏര്‍പ്പെടുത്തിയത്. പൊങ്കാലയ്ക്ക് എത്തുന്നവര്‍ ഹരിത ചട്ടങ്ങള്‍ പൂര്‍ണമായും പാലിക്കണമെന്നും നിര്‍ദേശമുണ്ട്.
നിര്‍ജലീകരണം തടയാനായി ദാഹം തോന്നിയില്ലെങ്കില്‍ പോലും ഇടയ്ക്കിടെ വെള്ളം കുടിക്കുക, ക്ഷീണം, തലവേദന, തലകറക്കം, ശ്വാസതടസം എന്നിവ അനുഭവപ്പെട്ടാല്‍ എത്രയും പെട്ടെന്ന് തണലത്തേക്ക് മാറുകയും വൈദ്യസഹായം തേടുകയും വേണമെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി. പൊങ്കാല കഴിഞ്ഞുമടങ്ങുന്നവര്‍ക്കായി അധിക ട്രെയിന്‍ സര്‍വ്വീസുകളും കെഎസ്ആര്‍ടിസിയും പ്രത്യേക സര്‍വ്വുകളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
