loginkerala breaking-news കേരളത്തിൽ യു.ഡി.എഫ് അധികാരത്തിൽ എത്തുമെന്ന് എക്സിറ്റ് പോളുകൾ; പ്രവചിച്ചത് എട്ട് ഏജൻസികൾ
breaking-news lk-special

കേരളത്തിൽ യു.ഡി.എഫ് അധികാരത്തിൽ എത്തുമെന്ന് എക്സിറ്റ് പോളുകൾ; പ്രവചിച്ചത് എട്ട് ഏജൻസികൾ

തിരുവനന്തപുരം: കേരളത്തിൽ യു.ഡി.എഫ് ഭരണത്തിൽ വരുമെന്ന് ഭൂരിഭാഗം എക്സിറ്റ് പോളുകളും പ്രവചിക്കുന്നു. ടൈംസ് നൗ-ജെ.വി.സി, ആക്സിസ് മൈ ഇന്ത്യ, സി.എൻ.എൻ വോട്ട് വൈബ് ഉൾപ്പെടെ എട്ട് ഏജൻസികളും യു.ഡി.എഫ് വിജയിക്കുമെന്നാണ് സർവേകളിൽ ചൂണ്ടിക്കാട്ടുന്നത്.

78 മുതൽ 90 വരെ സീറ്റുകൾ നേടിയുള്ള കൂറ്റൻ വിജയമാണ് യു.ഡി.എഫിന് ആക്സിസ് മൈ ഇന്ത്യ പ്രവചിക്കുന്നത്. എൽ.ഡി.എഫ് 49 മുതൽ 62 വരെ നേടും. ബി.ജെ.പി പൂജ്യം മുതൽ മൂന്ന് വരെയും. മധ്യമേഖലയിലെ 29 സീറ്റുകളിൽ 22-26 വരെ യു.ഡി.എഫും മൂന്ന് മുതൽ ഏഴ് വരെ എൽ.ഡി.എഫും പൂജ്യം മുതൽ ഒന്ന് വരെ എൻ.ഡി.എയും നേടും. മലബാർ മേഖലയിലെ 63 സീറ്റുകളിൽ 36 -38 സീറ്റുകൾ യു.ഡി.എഫിന് കിട്ടും. 25-27 സീറ്റുകൾ എൽ.ഡി.എഫിനും. തെക്കൻ മേഖലയിലെ 48 സീറ്റുകളിൽ 25 മുതൽ 29 വരെയാണ് യു.ഡി.എഫ് നേടുക. 18 മുതൽ 22 വരെ എൽ.ഡി.എഫും പൂജ്യം മുതൽ രണ്ട് വരെ എൻ.ഡി.എയും.

കന്നി വോട്ടർമാരും യുവാക്കളും യു.ഡി.എഫിന് വോട്ടു ചെയ്തുവെന്നും മുതിർന്ന പൗരൻമാർ എൽ.ഡി.എഫിനെ പിന്തുണച്ചുവെന്നുമാണ് ആക്സിസ് മൈ ഇന്ത്യയുടെ കണ്ടെത്തൽ. കന്നിവോട്ടർമാരിൽ 51 ശതമാനം വോട്ടാണ് യു.ഡി.എഫ് നേടിയത്. കഴിഞ്ഞ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 11 ശതമാനത്തിൻറെ വർധനമാണ് കന്നിവോട്ടർമാരുടെ വോട്ടിൽ യു.ഡി.എഫിനുണ്ടായത്. എൽ.ഡി.എഫിന് കന്നിവോട്ടിൽ 13 ശതമാനത്തിൻറെ കുറവ് വരുമെന്നും സർവേ ചൂണ്ടിക്കാട്ടുന്നു. 20 നും 20 നും ഇടയിൽ പ്രായമുള്ള വോട്ടർമാരിൽ നിന്നാണ് യു.ഡി.എഫിന് കൂടുതൽ പിന്തുണ ലഭിച്ചത്. ഭരണവിരുദ്ധ വികാരവും യുവാക്കൾക്കിടയിലെ സ്വാധീനക്കുറവുമാണ് എൽ.ഡി.എഫിൻറെ വോട്ടു വിഹിതത്തിൽ ഇടിവ് വരുത്തുക.

Exit mobile version