കൊച്ചി: സാമ്പത്തിക തട്ടിപ്പിൽ മെന്‍റലിസ്റ്റ് ആദിക്കും സംവിധായകൻ ജിസ് ജോയ്ക്കുമെതിരെ കൊച്ചിയിൽ കേസ്. 35 ലക്ഷം രൂപ തട്ടിയെടുത്തു എന്നാണ് പരാതി. ഇൻസോമ്നിയ എന്ന പരിപാടിയുടെ പേരിൽ പണം വാങ്ങി വഞ്ചിച്ചു എന്ന പരാതിയിലാണ് പൊലീസ് കേസെടുത്തത്. മെന്‍റലിസ്റ്റ് ആദിയെന്ന ആദർശ് കേസില്‍ ഒന്നാം പ്രതിയും സംവിധായകൻ ജിസ് ജോയ് നാലാം പ്രതിയുമാണ്.
ഇൻസോമ്നിയ പരിപാടിയിൽ പണം നിക്ഷേപിച്ച് ലാഭം നൽകാമെന്ന് പറഞ്ഞ് വഞ്ചിച്ചു എന്നാണ് പരാതി. രണ്ട് ഘട്ടമായി 35 ലക്ഷം തട്ടിയെടുത്തു എന്നാണ് പരാതി പറയുന്നത്. കൊച്ചി സ്വദേശിയുടെ പരാതിയിൽ എറണാകുളം സെൻട്രൽ പൊലീസാണ് കേസെടുത്തത്. നാല് പ്രതികളാണ് കേസിലുള്ളത്. പരിപാടിയുടെ കോ-പ്രൊഡ്യൂസർമാരായ മിഥുൻ, അരുൺ എന്നിവരാണ് കേസിലെ മറ്റു പ്രതികൾ. ഇന്‍സോംനിയ എന്ന മെന്റലിസം പ്രോഗ്രാമില്‍ പണം നിക്ഷേപിച്ചാല്‍ നിക്ഷേപത്തുകയും മൂന്നിലൊന്ന് ലാഭവിഹിതവും നല്‍കാമെന്ന വാഗ്ദാനം ചെയ്ത് പണം തട്ടിയെന്നാണ് പരാതി.
താൻ ഷോയുടെ സംവിധായകൻ മാത്രമെന്ന് ജിസ് ജോയ് പ്രതികരിച്ചു. 50 പൈസ പോലും പരാതിക്കാരനിൽ നിന്ന് വാങ്ങിയിട്ടില്ല. യാതൊരു കരാറും ഇയാളുമായി ഉണ്ടാക്കിയിട്ടില്ലെന്നും വാസ്തവ വിരുദ്ധമായ പരാതിയാണെന്നും ജിസ് ജോയ് പ്രതികരിച്ചു. തന്‍റെ പേര് എന്തിനാണ് വലിച്ചിഴച്ചതെന്ന് അറിയില്ലെന്നും മാനനഷ്ടത്തിന് കേസ് കൊടുക്കുമെന്നും ജിസ് ജോയ് പറഞ്ഞു. ആദി വിദേശത്ത് നിന്ന് തിരിച്ചെത്തിയ ശേഷം മാധ്യമങ്ങളെ ഒരുമിച്ച് കാണുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
