സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കുമെതിരായഇഡി കുറ്റപത്രം: കോണ്‍ഗ്രസ് പ്രതിഷേധിച്ചു

സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കുമെതിരായഇഡി കുറ്റപത്രം: കോണ്‍ഗ്രസ് പ്രതിഷേധിച്ചു

തിരുവനന്തപുരം:നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കുമെതിരെ കേന്ദ്ര സര്‍ക്കാര്‍ പ്രതികാര നടപടി സ്വീകരിക്കുന്നതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ജില്ലാ ആസ്ഥാനങ്ങളില്‍ വമ്പിച്ച പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു.

തിരുവനന്തപുരത്ത് ഏജീസ് ഓഫീസിലേക്ക് നടന്ന പ്രതിഷേധ മാര്‍ച്ച് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി ഉദ്ഘാടനം ചെയ്തു.
സോണിയ ഗാന്ധിക്കും പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധിക്കും എതിരെയുള്ള മോദി സര്‍ക്കാരിന്റെ നാഷണല്‍ ഹെറാള്‍ഡ് കേസ് രാഷ്ട്രീയ പ്രേരിതവും കെട്ടിച്ചമച്ചതുമാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി പറഞ്ഞു.
പ്രതിപക്ഷ ശബ്ദങ്ങളെ ഭീഷണിപ്പെടുത്താനും നിശബ്ദമാക്കാനുമുള്ള ബിജെപിയുടെ വേട്ടയാടല്‍ രാഷ്ട്രീയത്തിന്റെ വ്യക്തമായ ഉദാഹരണമാണിത്. അധികാരം കയ്യിലുണ്ടെന്ന് കരുതി ആരെയും കേസില്‍പ്പെടുത്തി വ്യക്തിഹത്യ നടത്താമെന്നാണ് കേന്ദ്രസര്‍ക്കാര്‍ കരുതുന്നത്. സോണിയാ ഗാന്ധിയെയും രാഹുല്‍ ഗാന്ധിയേയും കോണ്‍ഗ്രസിനെയും മോദിയും ബിജെപിയും എത്രത്തോളം ഭയക്കുന്നുയെന്നതിന് തെളിവാണ് ഇപ്പോഴത്തെ നടപടികള്‍.അധികാര ദുര്‍വിനിയോഗം നടത്തി അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച്
കോണ്‍ഗ്രസിനെ ഇല്ലാതാക്കി രാജ്യത്ത് ജനാധിപത്യത്തെയും മതേതരത്വത്തെയും തകര്‍ക്കാമെന്ന്് മോദിയും ബിജെപിയും കരുതരുത്.സോണിയ ഗാന്ധിക്കും പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധിക്കും എതിരായ കള്ളക്കേസിനെ കോണ്‍ഗ്രസ് രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും കെ.സുധാകരന്‍ പറഞ്ഞു.

കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് എംപി, ഡിസിസി പ്രസിഡന്റ് പാലോട് രവി, കെ.പി.ശ്രീകുമാര്‍,ജി.എസ്.ബാബു,ജി.സുബോധന്‍,മരിയാപുരം ശ്രീകുമാര്‍, ശരത്ചന്ദ്ര പ്രസാദ്,മണക്കാട് സുരേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.

എഐസിസി ആഹ്വാന പ്രകാരം എറണാകുളത്ത് ഇഡി ഓഫീസിന് മുന്നിൽ കോണ്‍ഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചു.