കൊച്ചി: ലഹരിക്കേസിൽ നടൻ ഷൈൻ ടോം ചാക്കോയ്ക്ക് ജാമ്യം. ഷൈൻ പുറത്തിറങ്ങി.എന്‍ഡിപിഎസ് നിയമത്തിലെ സെക്ഷന്‍ 27, 29 വകുപ്പുകള്‍ പ്രകാരമാണ് ഷൈനിനെതിരേ കേസെടുത്തിരുന്നത്. സ്റ്റേഷൻ ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് ഇത്.
ഹോട്ടലിലെ ലഹരി പരിശോധനയ്ക്കിടെ ഓടി രക്ഷപെട്ട സംഭവത്തിലാണ് നടനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്. ഡാന്‍സാഫ് സംഘവും സൈബര്‍ സെല്ലും കൊച്ചി നോര്‍ത്ത് സ്റ്റേഷനിലെ ലോക്കല്‍ പോലീസും ചേര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ ഷൈന്‍ പതറി.രാസലഹരിയായ മെത്താംഫെറ്റമിനും കഞ്ചാവും താൻ ഉപയോഗിക്കാറുണ്ടെന്നാണ് നടൻ പോലീസിന് നൽകിയ മൊഴി. എന്നാൽ, ഹോട്ടലിൽ പോലീസ് സംഘം എത്തിയ ദിവസം ലഹരി ഉപയോഗിച്ചിട്ടില്ലെന്നും നടൻ മൊഴി നൽകിയിട്ടുണ്ട്. ലഹരി ഉപയോഗത്തെത്തുടർന്ന് താൻ നേരത്തേ ഡീ-അഡിക്ഷൻ സെന്ററിൽ ചികിത്സ തേടിയിരുന്നതായും നടൻ പോലീസിനോട് പറഞ്ഞു. അച്ഛൻ ഇടപെട്ടാണ് കൂത്താട്ടുകുളത്തെ ഡീ-അഡിക്ഷൻ സെന്ററിലാക്കിയത്. 12 ദിവസത്തിന് ശേഷം അവിടെനിന്ന് മടങ്ങിയെന്നും നടൻ പോലീസിനോട് പറഞ്ഞു.
ലഹരി ഉപയോഗിച്ചതിനും ലഹരി ഉപയോഗിക്കാൻ പ്രേരിപ്പിച്ചതിനുമുള്ള കുറ്റങ്ങൾ ചുമത്തിയാണ് ഷൈൻ ടോം ചാക്കോയ്‌ക്കെതിരേ പോലീസ് കേസെടുത്തിരിക്കുന്നത്. ലഹരി ഉപയോഗം തെളിയിക്കാനായി നടന്റെ രക്തം, തലമുടി, നഖം എന്നിവയുടെ സാമ്പിൾ പോലീസ് ശേഖരിക്കുന്നുണ്ട്. ഇതിനായി നടനെ എറണാകുളം ജനറൽ ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് നിലവിൽ ചുമത്തിയിരിക്കുന്നതെന്നും മൊഴികൾ പരിശോധിച്ചു വരികയാണെന്നും ഇനിയും വിശദമായ അന്വേഷണം വേണമെന്നുമാണ് പോലീസ് പറയുന്നത്.