breaking-news

നിര്‍മ്മാതാക്കളുടെ സംഘടനയ്ക്കുള്ളില്‍ യാതൊരു പ്രശ്‌നങ്ങളുമില്ല; ആന്റണി പറഞ്ഞത് ബജറ്റിനെ കുറിച്ച് പറഞ്ഞതിലെ സ്വഭാവിക പ്രതികരണം: ലിസ്റ്റിൻ സ്റ്റീഫൻ

നിര്‍മ്മാതാക്കളുടെ സംഘടനയ്ക്കുള്ളില്‍ യാതൊരു പ്രശ്‌നങ്ങളുമില്ലെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ട്രഷറര്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍. സംഘടനയുടെ ഏറ്റവും പ്രിയപ്പെട്ട അംഗങ്ങളാണ് ആന്റണി പെരുമ്പാവൂരും ജി സുരേഷ് കുമാറും. ഇരുവരും ഇപ്പോഴും സംഘടനയ്‌ക്കൊപ്പം തന്നെയാണെന്നും ലിസ്റ്റിന്‍ പ്രസ് മീറ്റില്‍ വ്യക്തമാക്കി. എമ്പുരാന്‍ സിനിമയുടെ ബജറ്റിനെ കുറിച്ച് സുരേഷ് കുമാര്‍ പറഞ്ഞതാണ് ആന്റണിയെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇടാന്‍ പ്രേരിപ്പിച്ചതെന്നും ലിസ്റ്റിന്‍ പറഞ്ഞു.

ലിസ്റ്റിന്‍ സ്റ്റീഫന്റെ വാക്കുകള്‍:

ആന്റോ ജോസഫ് തിരക്കിലായതിനാലാണ് വൈസ് പ്രസിഡന്റുമാര്‍ കാര്യം വ്യക്തമാക്കിയത്. അന്ന് അവര്‍ പറഞ്ഞ കാര്യങ്ങളാണ് ചില അസ്വാരസ്യങ്ങള്‍ക്ക് വഴിവെച്ചത്. ഏറ്റവും പ്രിയപ്പെട്ട അംഗങ്ങളാണ് ആന്റണി പെരുമ്പാവൂരും ജി സുരേഷ് കുമാറും. ഇരുവരും ഒരു ടേബിളിന് അപ്പുറവും ഇപ്പുറവും ഇരുന്ന് സംസാരിച്ചാല്‍ തീരുന്ന പ്രശ്‌നമായിരുന്നു. ഒരാളുടെ ബജറ്റിനെ സംബന്ധിച്ച കാര്യം സുരേഷ് കുമാര്‍ പറഞ്ഞതാണ് ആന്റണിയെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇടാന്‍ പ്രേരിപ്പിച്ചത് എന്നാണ് മനസിലാക്കുന്നത്. തിയേറ്ററുകളില്‍ ചിത്രം എത്തുന്നിന് മുമ്പ് നിരവധി ബിസിനസുകള്‍ ചെയ്യാനുണ്ട്.

അതിനിടയില്‍ പല കാര്യങ്ങളും പുറത്തുപറയുമ്പോള്‍ അവര്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ട് രേഖപ്പെടുത്തിയതാകാം. നിര്‍മ്മാതാക്കള്‍ക്കിടയില്‍ ഒരു പ്രശ്‌നവുമില്ല. ആന്റണി പെരുമ്പാവൂരുമായി സംസാരിച്ചതാണ്. അസോസിയേഷന്‍ എടുക്കുന്ന ഏത് തീരുമാനത്തിനും ഒപ്പം നില്‍ക്കുന്ന ആളാണ് ആന്റണി. സുരേഷ് കുമാറും ഒരു അഭിനേതാവിനേയും ഉദ്ദേശിച്ച് പറഞ്ഞതല്ല. സംഘടനയെ സംബന്ധിച്ച് ജൂനിയറായ ആളുകളും സീനിയറായ ആളുകളുമുണ്ട്. ഇന്ന് രാവിലെയും ഇന്നലെയും സുരേഷ് കുമാറുമായി സംസാരിച്ചിരുന്നു. ആരേയും വേദനിപ്പിക്കാന്‍ വേണ്ടിയല്ല അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.

പ്രശ്‌നങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ ജൂണ്‍ മാസത്തില്‍ സമരത്തിലേക്ക് പോകാമെന്നാണ് യോഗത്തില്‍ തീരുമാനിച്ചത്. വ്യക്തിപരമായി സമരത്തെ അനുകൂലിക്കുന്ന ആളല്ല. എന്നാല്‍ സംഘടനയുടെ ഭൂരിഭാഗം അഭിപ്രായം അതാണെങ്കില്‍ അതിനൊപ്പം നില്‍ക്കും. ആന്റണി പെരുമ്പാവൂരും അത്തരത്തില്‍ ഒരാളാണ്. അസോസിയേഷന്‍ സമരം പ്രഖ്യാപിച്ചാല്‍ അദ്ദേഹം അതിന്റെ മുന്നിലുണ്ടാവും. അദ്ദേഹവുമായും സുരേഷ് കുമാറുമായും സംസാരിച്ചിരുന്നു. വളരെ ചെറിയ പ്രശ്‌നം മാത്രമാണ് ഉണ്ടായിരുന്നത്. അടുത്ത യോഗത്തില്‍ ഇരുവരും പങ്കെടുക്കുകയും പ്രശ്‌നം പരിഹരിക്കുകയും ചെയ്യും.

2024 മലയാള സിനിമയെ സംബന്ധിച്ച് ഏറ്റവും നല്ല വര്‍ഷങ്ങളില്‍ ഒന്നായിരുന്നു. അങ്ങനെയൊരു വര്‍ഷത്തില്‍ നിന്ന് 2025ല്‍ എത്തുമ്പോള്‍ വ്യവസായ സാധ്യത കുറഞ്ഞു വരികയാണ്. ഈ സാഹചര്യത്തില്‍ വിഷയം നിര്‍മ്മാതാക്കളുടെ സംഘടന ചര്‍ച്ച ചെയ്തു. സംയുക്ത യോഗം നടന്നിരുന്നു. ഈ യോഗത്തില്‍ ഫിയോക്, ഡിസ്ട്രിബ്യൂടേഴ്‌സ് അസോസിയേഷന്‍ പ്രതിനിധികളെല്ലാം പങ്കെടുത്തിരുന്നു. ആന്റണി പെരുമ്പാവൂരിനെയും വിളിച്ചിരുന്നു. എന്നാല്‍, അന്ന് അദ്ദേഹത്തിന് എത്താന്‍ സാധിച്ചില്ല.

ഈ വിഷയങ്ങളൊക്കെ ചൂണ്ടിക്കാട്ടി നിര്‍മ്മാതാക്കളുടെ സംഘടന അമ്മയ്ക്ക് കത്ത് അയച്ചിരുന്നു. അഞ്ച് ലക്ഷം രൂപയ്ക്ക് മുകളില്‍ പ്രതിഫലം വാങ്ങുന്ന അഭിനേതാക്കള്‍ക്ക് ഷൂട്ടിങ് സമയത്ത് 30 ശതമാനം തുക നല്‍കാമെന്നാണ് കത്തില്‍ പറയുന്നത്. പിന്നീട്, ഡബ്ബിങ് സമയത്ത് 30 ശതമാനവും ബാക്കി 40 ശതമാനം റിലീസിനോട് അനുബന്ധിച്ചും നല്‍കാമെന്ന് വ്യക്തമാക്കിയിരുന്നു. ഈ വിഷയത്തില്‍ എല്ലാ ഉത്തരവാദിത്വവും സംഘടനയേല്‍ക്കും. എന്നാല്‍, ഇക്കാര്യത്തില്‍ ജനറല്‍ ബോഡിയ്ക്ക് ശേഷം മറുപടി നല്‍കാമെന്നായിരുന്നു അമ്മയുടെ മറുപടി.

Leave feedback about this

  • Quality
  • Price
  • Service

PROS

+
Add Field

CONS

+
Add Field
Choose Image
Choose Video