തിരുവനന്തപുരം: ഭാരതാംബ വിവാദത്തിൽ കേരള സർവകലാശാല രജിസ്ട്രാറെ വിസി സസ്പെൻഡു ചെയ്തു. കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം വെച്ചുള്ള സെനറ്റ്ഹാളിലെ പരിപാടി റദ്ദാക്കിയ സംഭവത്തിലാണ് രജിസ്ട്രാർ കെ.എസ്.അനിൽകുമാറിനെ വൈസ് ചാൻസലർ ഡോ.മോഹൻ കുന്നുമ്മൽ അന്വേഷണ വിധേയമായി സസ്പെൻഡു ചെയ്തത്.
ഗവർണറോട് അനാദരവ് കാണിച്ചെന്നുള്ള അന്വേഷണ റിപ്പോർട്ടിലെ പരാമർശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. ജൂണ്‍ 25ന് അടിയന്തരാവസ്ഥയുടെ അമ്പതാണ്ട് എന്ന പേരിൽ പത്മനാഭ സേവാസമിതി സെനറ്റ് ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം വച്ചിരുന്നു.
തുടർന്ന് പ്രതിഷേധവുമായി എസ്എഫ്ഐയും കെഎസ്യുവും രംഗത്തുവന്നതോടെ രജിസ്ട്രാർ പരിപാടി റദ്ദാക്കിയെന്ന് കാണിച്ച് സംഘാടകര്‍ക്ക് ഇമെയില്‍ അയച്ചു. എന്നാല്‍ അപ്പോഴേക്കും ഗവര്‍ണര്‍ സര്‍വകലാശാലയില്‍ എത്തുകയും പരിപാടിയില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു.