കൊല്ലം: കൊല്ലത്ത് ഡിഗ്രി വിദ്യാർഥിയെ വീട്ടിൽ കയറി കുത്തിക്കൊന്ന സംഭവത്തിലെ അക്രമി കാറിൽ രക്ഷപ്പെട്ട് ട്രെയിനിന് മുന്നിൽ ചാടി മരിച്ചു. ഇയാളെ പൊലീസ് തിരിച്ചറിഞ്ഞു. കടപ്പാക്കട റെയിൽവേ ട്രാക്കിലാണ് നീണ്ടകര സ്വദേശി തേജസ് രാജിൻ്റെ മൃതദേഹം കണ്ടെത്തിയത്. ട്രെയിൻ ഇടിച്ച് മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. റെയിൽവേ പാതയ്ക്ക് സമീപം ഒരു കാറും നിർത്തിയിട്ട നിലയിൽ കണ്ടെത്തി. കാറിനകത്തും ചോരപ്പാടുകളുണ്ട്. മരിച്ചയാൾ ഫാത്തിമ മാതാ കോളേജിലെ വിദ്യാർത്ഥി ഫെബിൻ ജോർജ് ഗോമസിൻ്റെ കൊലയാളിയാണെന്ന് പൊലീസ് സ്ഥിരീകരിച്ചു.
ഇന്ന് രാത്രി ഏഴ് മണിയോടെയാണ് സംഭവമുണ്ടായത്. ഉളിയക്കോവിൽ സ്വദേശി ഫെബിൻ ജോർജ് ഗോമസിനെ കാറിലെത്തിയ ആൾ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. തടയാൻ ശ്രമിച്ച ഫെബിൻ്റെ അച്ഛൻ പരിക്കേറ്റ് ചികിത്സയിലാണ്. ഫെബിൻ്റെ മൃതദേഹവും ആശുപത്രിയിലേക്ക് മാറ്റി. കൊലയാളിയുടെ മൃതദേഹം കണ്ടെത്തിയ റെയിൽവെ ട്രാക്കിന് സമീപത്ത് നിന്ന് ചോരപുരണ്ട നിലയിൽ കാർ കണ്ടെത്തി. ഇത് കൊലയാളി ഉപയോഗിച്ചതാണെന്ന് പൊലീസ് സ്ഥിരീകരിച്ചു.
Leave feedback about this