ക്വാലെ: കെനിയയിലെ തീരദേശ മേഖലയായ ക്വാലെയിൽ ചൊവ്വാഴ്ച പുലർച്ചെ വിനോദസഞ്ചാര വിമാനം തകർന്നുവീണു. മാസായി മാര നാഷണൽ റിസർവിലെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രത്തിലേക്ക് പോകുന്നതിനിടെയാണ് അപകടം. 12 പേർ മരിച്ചതായി അധികൃതർ പറഞ്ഞു.
ഡയാനി എയർസ്ട്രിപ്പിൽ നിന്ന് ഏകദേശം 40 കിലോമീറ്റർ അകലെയുള്ള കുന്നിൻ പ്രദേശത്തും വനപ്രദേശത്തുമായാണ് വിമാന തകർന്നു വീണത്. അപകടസ്ഥലത്ത് രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുമെന്നും ക്വാലെ കൗണ്ടി കമ്മീഷണർ സ്റ്റീഫൻ ഒറിൻഡെ പറഞ്ഞു.
12 പേർക്ക് കയറാവുന്ന വിമാനമാണ്. അപകടകാരണം വ്യക്തമല്ല. അധികൃതർ അന്വേഷിച്ചുവരികയാണെന്ന് കെനിയ സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു.
