loginkerala breaking-news സ്വര്‍ണ്ണപ്പാളികളുടെ സാമ്പിള്‍ എവിടെ പരിശോധിക്കും? കേസ് ഇന്ന് വീണ്ടും ഹൈക്കോടതിയില്‍
breaking-news Kerala

സ്വര്‍ണ്ണപ്പാളികളുടെ സാമ്പിള്‍ എവിടെ പരിശോധിക്കും? കേസ് ഇന്ന് വീണ്ടും ഹൈക്കോടതിയില്‍

കൊച്ചി : ശബരിമല സ്വര്‍ണ്ണക്കൊള്ള ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ശ്രീകോവിലിലെ സ്വര്‍ണ്ണപാളികളുടെ സാമ്പിളുകള്‍ എവിടെ പരിശോധിക്കും എന്ന കാര്യത്തില്‍ എസ്‌ഐടി ഇന്ന് കോടതിയെ നിലപാട് അറിയിക്കും. ജംഷെഡ്പൂരിലെ ലാബില്‍ പരിശോധിക്കാനാണ് എസ് ഐ ടി തീരുമാനം.

ജസ്റ്റിസുമാരായ വി രാജ വിജയരാഘവന്‍, കെ വി ജയകുമാര്‍ എന്നിവരുള്‍പ്പെട്ട ദേവസ്വം ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. കൊടിമര പുനഃപ്രതിഷ്ഠയിലെ ക്രമക്കേടുകള്‍ അന്വേഷിക്കാന്‍ പ്രത്യേക സംഘം രൂപീകരിച്ച കാര്യം വിജിലന്‍സും കോടതിയെ അറിയിക്കും. 30 ദിവസത്തിനകം പ്രാഥമിക അന്വേഷണം പൂര്‍ത്തിയാക്കാനാണ് ഹൈക്കോടതി നിര്‍ദേശം.

കൊടിമര നിര്‍മ്മാണത്തിന് ഉപയോഗിച്ച സ്വര്‍ണത്തിന്റെ കണക്കുകളില്‍ പൊരുത്തക്കേടുണ്ടെന്നും കോടതി നിരീക്ഷിച്ചിരുന്നു. പരിശോധനയ്ക്കായി സാമ്പിളുകളെടുത്ത അംഗഭംഗം വന്ന പാളികള്‍ തിരികെ സ്ഥാപിക്കുന്നത് ശരിയല്ലെന്ന് ചൂണ്ടിക്കാട്ടി തന്ത്രി കണ്ഠരര് മഹേഷ് മോഹനനര് ദേവസ്വം ബോര്‍ഡിന് കത്തു നല്‍കിയിരുന്നു. തന്ത്രിയുടെ ആവശ്യം ബോര്‍ഡ് ഹൈക്കോടതിയെ അറിയിക്കും.

ശബരിമല സ്വര്‍ണക്കൊള്ള അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം പരിശോധനയുടെ ഭാഗമായി പാളിയില്‍നിന്ന് ഭാഗങ്ങള്‍ മുറിച്ചു മാറ്റിയിരുന്നു. അംഗച്ഛേദം ചെയ്ത് പാളികള്‍ തിരികെ സ്ഥാപിക്കുന്നത് ശരിയല്ലെന്നും, പോരായ്മകള്‍ പരിഹരിക്കണമെന്നും ആവശ്യപ്പെട്ടാണ് തന്ത്രി ദേവസ്വം ബോര്‍ഡിന് കത്തു നല്‍കിയത്.പാളികള്‍ തിരികെ സ്ഥാപിക്കണമെന്നോ വേണ്ടെന്നോ നിലപാട് തന്ത്രി സ്വീകരിച്ചിട്ടില്ല. തിരികെ അതേരീതിയില്‍ സ്ഥാപിക്കണമോ വേണ്ടയോ എന്ന കാര്യത്തില്‍ തീരുമാനം എടുക്കണമെന്നാണ് ദേവസ്വം ബോര്‍ഡിനോട് ആവശ്യപ്പെട്ടിട്ടുള്ളത്.

Exit mobile version