കൊച്ചി: മുൻ മന്ത്രിയും മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റുമായ വി.കെ. ഇബ്രാഹിം കുഞ്ഞ് അന്തരിച്ചു. കൊച്ചിയിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. എറണാകുളം ജില്ലയിലെ കൊങ്ങോർപ്പിള്ളിയിൽ വി.യു ഖാദറിൻറെയും ചിത്തുമ്മയുടേയും മകനായി 1952 മെയ് ഇരുപതിന് ജനിച്ചു. പഠനകാലത്ത് തന്നെ രാഷ്ട്രീയ പ്രസ്ഥാനത്തിലും പൊതുപ്രവർത്തനത്തിലും വ്യാപൃതനായി. മൂസ്ലിം ലീഗിൻറെ വിദ്യാർത്ഥി വിഭാഗമായ എം.എസ്.എഫ്-ലൂടെയാണ് പൊതുപ്രവർത്തനം ആരംഭിച്ചത്. വിദ്യാർത്ഥികളുടെ അവകാശങ്ങൾക്കും പാഠ്യപാഠ്യേതര രംഗത്തെ വളർച്ചക്കും വേണ്ടി എം.എസ്.എഫ് കാലത്ത് പ്രവർത്തിച്ചു. മന്ത്രിയായിട്ടുള്ള പ്രവർത്തന മികവിന് ഇന്ത്യയിലെ പ്രമുഖ പത്രമായ ഡെക്കാൻ ക്രോണിക്കിളിൻറെ 2012 മികച്ച മന്ത്രിക്കുള്ള അംഗീകാരം ലഭിച്ചു.
സർവ്വേ അടിസ്ഥാനമാക്കിയാണ് പത്രം മികച്ച മന്ത്രിയെ തെരഞ്ഞെടുക്കുന്നത്. 2012 കേരള രത്ന പുരസ്കാരവും, ബെസ്റ്റ് മിനിസ്റ്റർ ഓഫ് 2013 കേളീ കേരള പുരസ്കാരവും, യു.എസ്.എ ഇൻറർനാഷണൽ റോഡ് ഫെഡറേഷൻ അവാർഡ് തുടങ്ങി നിരവധി അംഗീകാരങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്.എം.എസ്.എഫ് കാലഘട്ടത്തിന് ശേഷം സെക്രട്ടറി സ്ഥാനവും പിന്നീട് ജനറൽ സെക്രട്ടറി, പ്രസിഡണ്ട് എന്നീ സ്ഥാനവും അലങ്കരിച്ചു. സുദീർഘമായ കാൽ നൂറ്റാണ്ടോളം ഈ പദവികൾ വഹിച്ചു.ഭാര്യ നദീറ, മൂന്ന് ആണ്മക്കൾ എന്നിവരടങ്ങുന്നതാണ് കുടുംബം. മക്കൾ അഡ്വ. വി.ഇ അബ്ദുൾ ഗഫൂർ, വി.ഇ. ആബ്ബാസ്, വി.ഇ അനൂപ്. ഇവരിൽ വി.ഇ അബ്ബാസ്, വി.ഇ അനൂപ് എന്നവർ വ്യവസായികളാണ്.
