ന്യൂഡൽഹി: 11 ദിവസത്തെ കാത്തിരിപ്പിന് ഒടുവിൽ വിഡി സതീശനെ കേരള മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചു. ഡൽഹിയിൽ നടത്തിയ പത്രസമ്മേളനത്തിൽ കേരളത്തിന്റെ ചുമതലയുള്ള ദീപാ ദാസ് മുൻഷിയാണ് ഇക്കാര്യം അറിയിച്ചത്. സംഘടനയിലുള്ള ഭൂരിപക്ഷം ആളുകളുടേയും, എം.എൽ.എമാരുടേയും വികാരം മാനിച്ചാണ് തീരുമാനം. ദീർഘനാളുകളായി നീണ്ട ചർച്ചയ്ക്ക് ഒടുവിലാണ് ഹൈക്കമാൻഡ് തീരുമാനം പ്രഖ്യാപിച്ചത്. 2021ൽ പ്രതിപക്ഷ നേതാവായി നേതൃത്വം ഏറ്റെടുത്ത വി.ഡി സതീശൻ കഴിഞ്ഞ അഞ്ച് വർഷം നടത്തിയ പ്രവർത്തനമികവാണ് ഫലത്തിലേക്ക് എത്തിയത്.
അതേസമയം, വാർത്താസമ്മേളനത്തിൽ കെ.സി. വേണുഗോപാൽ പങ്കെടുക്കില്ലെന്നാണ് വിവരം. രാവിലെ രാഹുൽ ഗാന്ധി രമേശ് ചെന്നിത്തലയെ വിളിച്ച് സംസാരിച്ചിരുന്നു. കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ലീഗ് നേതാക്കളോടും സംസാരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് എഐസിസി വാർത്താസമ്മേളനം വിളിച്ചത്. പ്രഖ്യാപനത്തിന് പിന്നാലെ രമേശ് ചെന്നിത്തല നേതൃത്വവുമായി അസ്വാരസ്യത്തിലാണെന്ന് വാർത്തയും എത്തുന്നു.
