Kerala World

സ്വന്തം പേരിൽ ഫോണും ടെലികോം കമ്പനിയും കൂടതൽ മേഖലയിൽ സേവനം ഉറപ്പാക്കാൻ ട്രംപ്

വാഷിങ് ടൺ ഡി.സി : സ്വന്തം പേരിൽ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയിലിറക്കാനും മൊബൈല്‍ സേവനങ്ങള്‍ ലഭ്യമാക്കാനും ഒരുങ്ങി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ട്രംപ് മൊബൈല്‍ എന്നാണ് മൊബൈല്‍ ഫോണിന്റെ പേര്. അമേരിക്കയില്‍ നിര്‍മിച്ച ഫോണുകളാവും വിപണിയിലിറക്കുകയെന്ന് ട്രംപിന്റെ മൂത്ത മകന്‍ ഡോണള്‍ഡ് ട്രംപ് ജൂനിയര്‍ ന്യൂയോർക്കിൽ പ്രഖ്യാപിച്ചതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു..

നിലവിലെ ടെലികോം ദാതാക്കള്‍ക്ക് ബദലായി നിലയുറപ്പിച്ചുകൊണ്ട് ഉപഭോക്താക്കളെ ആകര്‍ഷിക്കുകയാണ് ട്രംപിന്റെ ലക്ഷ്യം. പുത്തൻ ഉത്പന്നങ്ങളുടെ ഒരു സമ്പൂര്‍ണ്ണ പാക്കേജാണ് അവതരിപ്പിക്കുന്നതെന്നാണ് ഔദ്യോഗകി വിശദീകരണം. ഉപയോക്താക്കള്‍ക്ക് ഒറ്റ പ്രതിമാസ ഫീസില്‍ അവരുടെ ഫോണില്‍ ടെലിമെഡിസിന്‍ സൗകര്യങ്ങള്‍ നേടാനും, അവരുടെ കാറുകള്‍ക്ക് റോഡ്‌സൈഡ് അസിസ്റ്റന്‍സ് നേടാനും, ലോകമെമ്പാടുമുള്ള 100 രാജ്യങ്ങളിലേക്ക് പരിധിയില്ലാത്ത ടെക്സ്റ്റിംഗ് നടത്താനും കഴിയുമെന്ന് ട്രംപ് ജൂനിയർ വ്യക്തമാക്കി.

റിയല്‍ എസ്റ്റേറ്റ്, ആഡംബര ഹോട്ടലുകള്‍, ഗോള്‍ഫ് റിസോര്‍ട്ടുകള്‍ എന്നിവയ്ക്ക് പേരുകേട്ട ട്രംപ് കുടുംബം, സമീപ വര്‍ഷങ്ങളില്‍ ഡിജിറ്റല്‍ മീഡിയയും ക്രിപ്‌റ്റോകറന്‍സിയും ഉള്‍പ്പെടെയുള്ള പുതിയ മേഖലകളിലേക്ക് ബിസിനസ് വ്യാപിപ്പിച്ചിരുന്നു. അമേരിക്കയില്‍ വിറ്റഴിക്കുന്ന ഐഫോണുകള്‍ ഇന്ത്യയില്‍ നിര്‍മ്മിക്കുന്നതിനെതിരെ ട്രംപ് കഴിഞ്ഞ മാസം കടുത്ത വിമര്‍ശനം ഉന്നയിച്ചിരുന്നു. ഐഫോണ്‍ അമേരിക്കയില്‍തന്നെ നിര്‍മിക്കാന്‍ തുടങ്ങിയില്ലെങ്കില്‍ അതിന് 25 ശതമാനം താരിഫ് ചുമത്തുമെന്ന് ടെക് ഭീമനെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. പിന്നാലെയാണ് മൊബൈല്‍ ഫോണ്‍ മേഖലയിലേക്കും കടക്കാനുള്ള നീക്കം. ഇന്ത്യയുൾപ്പെടെ ഈ പ്രസ്താവനയെ ആശങ്കയോടെയാണ് കണ്ടത്.

യുണൈറ്റഡ് സ്റ്റേറ്റ്‌സ് പേറ്റന്റ് ആന്‍ഡ് ട്രേഡ്മാര്‍ക്ക് ഓഫീസില്‍ സമര്‍പ്പിച്ച രണ്ട് പുതിയ ട്രേഡ്മാര്‍ക്ക് അപേക്ഷകള്‍ ട്രംപിന്റെ പേരില്‍ ഒരു മൊബൈല്‍ ഫോണും ടെലികോം നെറ്റ്വര്‍ക്കും വരാന്‍ സാധ്യതയുണ്ടെന്ന് സൂചന നല്‍കുന്നതാണെന്ന് നേരത്തെ തന്നെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിരുന്നു. തൊട്ടുപിന്നാലെയാണ് ഇക്കാര്യം സ്ഥിരീകരിച്ചുകൊണ്ട് ട്രംപ് ജൂനിയറിന്റെ പ്രഖ്യാപനം എത്തിയത്.

മൊബൈല്‍ ഫോണുകള്‍, ഫോണ്‍ കെയ്സുകള്‍, ബാറ്ററി ചാര്‍ജറുകള്‍, വയര്‍ലെസ് ടെലികോം സേവനങ്ങള്‍ തുടങ്ങിയ ഉത്പന്നങ്ങളെ കുറിച്ചും
ട്രംപിന്റെ ബ്രാന്‍ഡില്‍ ഫിസിക്കല്‍ റീട്ടെയില്‍ സ്റ്റോറുകള്‍ തുറക്കാനുള്ള പദ്ധതികളെക്കുറിച്ചും ട്രേഡ്മാര്‍ക്ക് രേഖകളില്‍ പരാമര്‍ശിക്കുന്നതായി വിവരം പുറത്തുവന്നിരുന്നു. ജൂണ്‍ 13 വരെയുള്ള കണക്കനുസരിച്ച്, ജനുവരിയില്‍ അദ്ദേഹം പ്രസിഡന്റ് സ്ഥാനത്തേക്ക് തിരിച്ചെത്തിയ ശേഷം 27 ട്രേഡ്മാര്‍ക്ക് അപേക്ഷകളാണ് അദ്ദേഹത്തിന്റെ സ്ഥാപനം സമര്‍പ്പിച്ചിട്ടുള്ളതെന്ന് റിപ്പോർട്ടിൽ പറയുന്നു.

Leave feedback about this

  • Quality
  • Price
  • Service

PROS

+
Add Field

CONS

+
Add Field
Choose Image
Choose Video