തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ടു ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വെടിക്കെട്ടില്ലാതെ തൃശൂര്‍ പൂരം നടത്താൻ ധാരണയായി. കുടമാറ്റം 15 മിനിറ്റ് മാത്രമായി ചുരുക്കാനാണ് തീരുമാനം. സാധാരണ ഒരു മണിക്കൂർ നേരമായിരുന്നു കുടമാറ്റം. തൃശൂർ കലക്ടറേറ്റിൽ ദേവസ്വം മന്ത്രി വി.എൻ. വാസവന്‍റെ നേതൃത്വത്തില്‍ നടന്ന യോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനമായത്.
വെടിക്കെട്ട് ഒഴിവാക്കാമെന്നും മറ്റു ചടങ്ങുകൾ പതിവു പോലെ നടത്തണമെന്നുമായിരുന്നു തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളുടെ നിലപാട്. അപകടത്തിന്റെ വ്യാപ്തിയും നിലവിലെ സുരക്ഷാ പ്രശ്നങ്ങളും കണക്കിലെടുത്ത് പൂരത്തിൽനിന്നു വെടിക്കെട്ട് പൂർണമായും ഒഴിവാക്കാൻ മന്ത്രിമാർ നിർദേശിച്ചു. നാളെ മുതൽ നടത്താനിരുന്ന ചമയ പ്രദർശനം 25 മുതൽ നടക്കും. ഇലഞ്ഞിത്തറ മേളം, മഠത്തിൽ വരവ് ഉൾപ്പെടെയുള്ള പ്രധാന ചടങ്ങുകൾ ആഘോഷങ്ങളില്ലാതെ ആചാരമായി മാത്രം നടത്താനാണ് തീരുമാനം.
