മലയാളസിനിമയുടെ അഭിരുചികൾ മാറിയെങ്കിലും ശ്രീനിവാസന്റെ സിനിമകൾ ആസ്വദിക്കുന്നതിൽ മലയാളികൾക്ക് മടുപ്പുണ്ടായിട്ടില്ല. കാരണം ശ്രീനി എഴുതുന്നതെല്ലാം അത്രമേൽ ചിരിക്കാനും ചിന്തിക്കാനുമുള്ളതായിരുന്നു. അത് അഭിനയത്തിലൂടെയും തിരക്കഥയിലൂടെയും സംവിധാനത്തിലൂടെയും മാറ്റമില്ലാതെ കൃത്യമായ അളവോടെ ചേരുവകൾ ചേർത്ത് ശ്രീനി മലയാളത്തിനായി നൽകി.
ശ്രീനിവാസൻ അഭിസംബോധന ചെയ്തത് ഒരു പ്രത്യേക കാലഘട്ടത്തെ ആയിരുന്നില്ല, മറിച്ച് എല്ലാ കാലഘട്ടത്തെയും ശ്രീനി വ്യക്തവും കൃത്യവുമായി അവതരിപ്പിച്ചു. കാലാതീതമായി മനസിൽ തട്ടി നിൽക്കുന്ന കഥാപാത്രങ്ങളും കഥകളും സന്ദേശങ്ങളും പല സിനിമകളിലൂടെയും നൽകി.
ഓരോന്നിനും അതിന്റേതായ സമയമുണ്ട് ദാസാ എന്നു പറഞ്ഞ് ദാസനെയും വിജയനെയും മലയാളികൾക്ക് സമ്മാനിച്ച ശ്രീനിവാസൻ കണ്ടെത്തിയ ഓരോ കഥാപാത്രങ്ങളും നമ്മുടെ അടുത്തുള്ളവരോ അല്ലെങ്കിൽ നമ്മൾ തന്നെയോ ആയിരുന്നിരിക്കാം.
ട്രോളുകളുടെ കാലത്തിന് മുന്നേയും മലയാളികൾ സ്ഥിരമാക്കിയ ചില ശ്രീനിവാസൻ ഡയലോഗുകളുണ്ട്, എന്താടാ ദാസാ നമ്മൾ നന്നാകാത്തത്, പോളണ്ടിനെക്കുറിച്ചൊരക്ഷരം മിണ്ടരുത് തുടങ്ങി നിരവധിയെണ്ണം അതിൽ പെടുന്നു.

Leave feedback about this