തിരുവനന്തപുരം: കേരളത്തിലെ സ്കൂളുകളിലെ മദ്ധ്യവേനലവധിക്കാലം മാറ്റണോ എന്നകാര്യത്തിൽ ചർച്ചകൾക്ക് തുടക്കമിട്ട് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. നിലവിൽ ഏപ്രിൽ, മേയ് മാസങ്ങളിലാണ് മദ്ധ്യവേനലവധിക്കാലം. ഈ മാസങ്ങളിൽ സംസ്ഥാനത്ത് കനത്ത ചൂട് അനുഭവപ്പെടുന്നത് കുട്ടികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട് . അതേസമയം, മൺസൂൺ കാലയളവായ ജൂൺ, ജൂലായ് മാസങ്ങളിൽ കനത്ത മഴ കാരണം പലപ്പോഴും ക്ലാസുകൾക്ക് അവധി നൽകേണ്ടി വരികയും പഠനം തടസപ്പെടുകയും ചെയ്യാറുണ്ട്.
ഈ സാഹചര്യത്തിൽ അവധിക്കാലം കനത്ത മഴയുള്ള ജൂൺ, ജൂലായ് മാസങ്ങളിലേക്ക് മാറ്റുന്നതിനെക്കുറിച്ച് ഒരു പൊതു ചർച്ചയ്ക്ക് തുടക്കം കുറിക്കുകയാണ് എന്നാണ് ഫേസ്ബുക്ക് പോസ്റ്റിൽ മന്ത്രി ശിവൻകുട്ടി പറയുന്നത്.മേയ്, ജൂൺ എന്ന ആശയവും ഉയർന്നുവരുന്നുണ്ട് എന്നും മന്ത്രി പറയുന്നു. അദ്ധ്യാപകരും രക്ഷിതാക്കളും പൊതുജനങ്ങളും ഇക്കാര്യത്തിൽ അഭിപ്രായം പറയണമെന്നാണ് മന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്. പോസ്റ്റിന് താഴെയുള്ള കമന്റുകളിൽ ഏറിയകൂറും അവധിക്കാലം മാറ്റുന്നതിന് അനുകൂലമാണ്.