മലപ്പുറം: ഫോറസ്റ്റ് ഓഫീസ് ആക്രമണക്കേസിൽ ജാമ്യം ലഭിച്ച പി.വി അൻവർ എം.എൽ.എ പാണക്കാട് എത്തി. സാദിഖലി ഷിഹാബ് തങ്ങളെ നേരിൽ കണ്ട് കൂടിക്കാഴ്ച നടത്തുന്നതോടെ പി.വി അൻവറിന്റെ മുന്നണി പ്രവേശനം സാധ്യമാകുമെന്നാണ് വിലയിരുത്തൽ..പി.കെ. കുഞ്ഞാലിക്കുട്ടിയുമായും കൂടിക്കാഴ്ച നടത്തും. അൻവറിനെ മുന്നണിയിലെടുക്കാൻ ലീഗിന്റെ നേതൃത്വത്തിൽ സമ്മർദം തുടരുന്നതിനിടെയാണു പുതിയ നീക്കം. വന്യജീവി ആക്രമണത്തിനെതിരായ പ്രതിഷേധത്തിനിടെ നിലമ്പൂർ ഡി.എഫ്.ഒ ഓഫിസ് ആക്രമിച്ച കേസിൽ അറസ്റ്റിലായ അൻവർ ജാമ്യം കിട്ടി തിങ്കളാഴ്ച വൈകീട്ടാണ് ജയലിൽനിന്ന് പുറത്തിറങ്ങിയത്.
നേരത്തെ, രാവിലെ നടത്തിയ വാർത്താസമ്മേളനത്തിൽ വന നിയമ ഭേദഗതിക്കെതിരെ അന്‍വര്‍ ആഞ്ഞടിച്ചിരുന്നു. ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ക്ക് അമിതാധികാരം നല്‍കുന്നതാണ് ഭേദഗതി ബില്ലെന്നും നിയമം പാസായാല്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഗുണ്ടകളായി മാറുമെന്നും അൻവർ മുന്നറിയിപ്പ് നൽകി. വന നിയമഭേദഗതിയുടെ ഭീകരത അറിയാന്‍ ഇരിക്കുന്നതേയുള്ളൂ. വന്യജീവി ആക്രമണം സ്വാഭാവിക പ്രതിഭാസമാണെന്നാണ് സര്‍ക്കാര്‍ നിലപാട്. മനുഷ്യരെ കൊലക്ക് കൊടുക്കുന്ന സാഹചര്യം ആണ് ഉണ്ടാകാന്‍ പോകുന്നത്. റവന്യൂ വകുപ്പ് കൈമാറിയ ഭൂമികളില്‍ വനവത്കരണം നടത്തി. ജനങ്ങള്‍ പോയി വനത്തിൽ വീട് വെച്ചതല്ല, മറിച്ച് ജനങ്ങള്‍ക്ക് ഇടയില്‍ വന്ന് കാട് നിര്‍മിച്ചതാണെന്നും അന്‍വര്‍ പറഞ്ഞു. മൃഗങ്ങളെ ജനവാസ മേഖലയിലേക്ക് ആകര്‍ഷിക്കുകയാണ്.