loginkerala breaking-news അളവിൽ കൂടുതൽ വെടിമരുന്ന് സൂക്ഷിച്ചു; പാറമേക്കാവിന്റെ പടക്കനിർമാണശാല ഉടമയ്ക്കെതിരെ കൊല്ലങ്കോട് പൊലീസ് കേസ് എടുത്തു
breaking-news Kerala

അളവിൽ കൂടുതൽ വെടിമരുന്ന് സൂക്ഷിച്ചു; പാറമേക്കാവിന്റെ പടക്കനിർമാണശാല ഉടമയ്ക്കെതിരെ കൊല്ലങ്കോട് പൊലീസ് കേസ് എടുത്തു

പാലക്കാട്: അളവിൽക്കൂടുതൽ വെടിമരുന്ന് സൂക്ഷിച്ചതിന് പാറമേക്കാവിന്റെ പടക്കനിർമാണശാല ഉടമയ്ക്കെതിരെ കേസെടുത്ത് പൊലീസ്. കോട്ടയം സ്വദേശി ബിനോയ് ജേക്കബിനെതിരെയാണ് കൊല്ലങ്കോട് പൊലീസ് കേസെടുത്തത്. മുതലമട വെള്ളാരംകടവിലെ പടക്കനിർമാണശാലയുടെ ഉടമയാണ് ബിനോയ് ജേക്കബ്. ലെെസൻസിൽ അനുവദിച്ചതിനെക്കാൾ കൂടുതൽ പടക്കങ്ങളും വെടിമരുന്നും സൂക്ഷിക്കുന്നതായി ചിറ്റൂർ തഹസിൽദാർ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. നിലവിൽ പടക്കനിർമാണശാല പൊലീസ് സീൽ ചെയ്തിട്ടുണ്ട്. തുടർപരിശോധനകൾ നടത്തുമെന്ന് പാലക്കാട് ജില്ലാ കളക്ടർ അറിയിച്ചു.

അതേസമയം, തൃശൂർ പൂരത്തിന് ഇക്കുറി വെടിക്കെട്ടും സാമ്പിൾ വെടിക്കെട്ടും ഉണ്ടാവില്ലെന്നാണ് വിവരം. മുണ്ടത്തിക്കോട് ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. ​തൃശൂർ പൂരം എല്ലാ ആചാരങ്ങളോടെയും നടത്തുമെന്ന്. പാറമേക്കാവ് ദേവസ്വം അറിയിച്ചു. ഇതേ നിലപാടാണ് തിരുവമ്പാടിയുടേതും. ഇക്കാര്യം ഇന്നുചേരുന്ന സർക്കാരിന്റേയും ദേവസ്വങ്ങളുടേയും സംയുക്ത യോഗം ചർച്ച ചെയ്യും. സ്‌ഫോടനം സംബന്ധിച്ച് ജുഡിഷ്യൽ അന്വേഷണം നടത്തുന്നതിന് ജസ്റ്റിസ് സി.എൻ.രാമചന്ദ്രൻ നായരെ ഇന്നലെ ഓൺലൈനിൽ ചേർന്ന മന്ത്രിസഭായോഗം ചുമതലപ്പെടുത്തി.

കുടമാറ്റവും ഇലഞ്ഞിത്തറമേളവും അടക്കമുള്ള ആചാരങ്ങളോടെ പൂരം നടത്താനാണ് പാറമേക്കാവ് ആഘോഷക്കമ്മിറ്റിയുടെ തീരുമാനം. 2006ൽ വെടിക്കെട്ട് ദുരന്തമുണ്ടായപ്പോൾ വെടിക്കെട്ട് ഒഴിവാക്കിയിരുന്നു. കൊവിഡ് കാലത്തും വെടിക്കെട്ട് നടത്തിയിരുന്നില്ല.

ആചാരപരമായി പൂരം നടത്തണമെന്നാണ് ദേവസ്വം കമ്മിറ്റിയുടെ വികാരമെന്ന് പാറമേക്കാവ് സെക്രട്ടറി ജി.രാജേഷ് പറഞ്ഞു. ജനവികാരം, ആചാര സംരക്ഷണം എന്നിവ പരിഗണിച്ചാണ് പാറമേക്കാവിന്റെ തീരുമാനം. ദേവസ്വങ്ങൾ തമ്മിൽ ചർച്ചചെയ്ത് പൊതുതാത്പര്യം അനുസരിച്ചുള്ള ഉചിതമായ തീരുമാനമാകും കൈക്കൊള്ളുകയെന്ന് നേരത്തെ പാറമേക്കാവ് വ്യക്തമാക്കിയിരുന്നു. വെടിക്കെട്ട് ഉപേക്ഷിച്ചതായി തിരുവമ്പാടിയും അറിയിച്ചിരുന്നു.

Exit mobile version