മലപ്പുറം : കാളികാവിലെ നരഭോജി കടുവയെ ഉടൻ കാട്ടിലേക്ക് വിടില്ലെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ. കൂട്ടിലാക്കിയ കടുവയെ വനം വകുപ്പിന്റെ സംരക്ഷണയിൽ സൂക്ഷിക്കും. മറ്റ് പരിശോധനകൾ നടത്തി വിദഗ്ദ്ധമായ ആലോചനകൾക്ക് ശേഷം മാത്രം വനം വകുപ്പിന്റെ തന്നെയുള്ള വന്യജീവി സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുകയോ ഉൾക്കാട്ടിലേക്ക് അയക്കുകയോ ചെയ്യുമെന്ന് മന്ത്രി വ്യക്തമാക്കി. കടുവയെ എവിടേക്കാണ് മറ്റാൻ ഒരുങ്ങുന്നതെന്ന ആവശ്യവുമായി നാട്ടുകാർ സംഘടിച്ച് പ്രതിഷേധവുമായി രംഗത്തെത്തി. ഇതിന് പിന്നാലെയാണ് വനം വകുപ്പ് പ്രതിരോധത്തിലായത്. ടാപ്പിങ്ങ് തൊഴിലാളിയായ ഗഫൂറിനെ കൊന്ന നരഭോജി കടുവ കൂട്ടിലായതിന് പിന്നാലെ ഇതിനെ വെടിവെച്ച് കൊല്ലണമെന്ന ആവശ്യം ഉയർന്നിരുന്നു. ഇതേ ആവശ്യം ഉന്നയിച്ചാണ് നാട്ടുകാർ രംഗത്തെത്തിത്തുന്നത്.
ജനങ്ങൾക്ക് ആശങ്കയുണ്ടാകുമ്പോൾ അവിടെ ഓടിയെത്താനും ജനങ്ങളുടെ താൽപ്പര്യങ്ങൾക്കനുസരിച്ച് നടപടി സ്വീകരിക്കാനുംവിധം വനം വകുപ്പിന്റെ പ്രവർത്തനങ്ങൾ കുറെയധികം മെച്ചപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. കേന്ദ്ര വന്യജീവി സംരക്ഷണ നിയമ ഭേദഗതിക്കായി സംസ്ഥാനം തയ്യാറാക്കിയ കരട് നിയമോപദേശത്തിനായി അയച്ചു. മറുപടി അഡ്വക്കേറ്റ് ജനറലിൽ നിന്ന് ലഭിച്ചുവെന്നും സംസ്ഥാനത്തിന്റെ പരിമിതിയിൽ നിന്ന് നിയമ നിർമാണത്തെ കുറിച്ചാണ് ആലോചനയുള്ളതെന്നും മന്ത്രി കൂട്ടിച്ചേർത്തു.