ചെറുവാഞ്ചേരി: കണ്ണൂരിൽ രാഷ്ട്രീയ സംഘർഷത്തിനിടെയുണ്ടായ ബോംബേറില്‍ കാല്‍ നഷ്ടമായ ഡോ. അസ്ന വിവാഹിതയായി. ആലക്കോട് സ്വദേശിയും ഷാര്‍ജയില്‍ എന്‍ജിനീയറുമായ നിഖിലാണ് വരന്‍. അസ്നയുടെ ചെറുവാഞ്ചേരി പൂവത്തൂരിലെ വീട്ടിലായിരുന്നു ചടങ്ങുകള്‍. രാഷ്ട്രീയ സംഘര്‍ഷത്തില്‍ കുട്ടിക്കാലത്ത് വലതുകാല്‍ നഷ്ടപ്പെട്ട അസ്‌ന, അതിജീവനത്തിലൂടെ മുന്നേറിയാണ് ഡോക്ടറായത്.
2000 സെപ്റ്റംബര്‍ 27-ന്, തദ്ദേശ തിരഞ്ഞെടുപ്പിനിടെ നടന്ന രാഷ്ട്രീയ സംഘര്‍ഷത്തിന്റെ ഇരയാണ് അസ്‌ന. പഞ്ചായത്ത് തിരഞ്ഞെടുപ്പിനിടെയുണ്ടായ രാഷ്ട്രീയ സംഘര്‍ഷത്തിനിടെ എറിഞ്ഞ ബോംബുകളില്‍ ഒന്ന് വന്ന് പതിച്ചത് വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന ആറുവയസ്സുകാരിയായ അസ്‌നയുടെ ദേഹത്തായിരുന്നു. ബോംബേറില്‍ അസ്‌നയുടെ വലത് കാലിന് ഗുരുതരമായി പരിക്കേറ്റു. ചികിത്സയ്ക്കിടെ മുട്ടിനു കീഴെ വെച്ച് കാല്‍ മുറിച്ചുമാറ്റി. മാതാവ് ശാന്തയ്ക്കും സഹോദരനും പരിക്കേറ്റിരുന്നു.