കൊച്ചി: ജയിലിൽ പ്രതികളെ കൂട്ടുപിടിച്ച് പൊലീസ് ഒരു കള്ളക്കഥ മെനഞ്ഞു എന്നും കേസിൽ നടന്ന യഥാർത്ഥ ഗൂഢാലോചന തനിക്കെതിരെയാണെന്നും ദിലീപ്. കേസിൽ ക്രിമിനൽ ഗൂഢാലോചനയുണ്ടെന്ന മഞ്ജുവാര്യരുടെ വാക്കിനെ തുടർന്നാണ് അന്വേഷണം നടന്നതെന്ന് ദിലീപ് പറഞ്ഞു. ചില മാധ്യമങ്ങളും മാധ്യമപ്രവർത്തകരും പൊലീസിന് കൂട്ടുനിന്നു. ആ കള്ളക്കഥ കോടതിയിൽ തകർന്നു വീണു. തന്നെ പ്രതിയാക്കാനാണ് യഥാർത്ഥ ഗൂഢാലോചന നടന്നത്. തന്റെ ജീവിതം, കരിയർ അങ്ങനെയെല്ലാം തകർത്തെന്നും തന്നെ പിന്തുണച്ചവർക്കും തനിക്കുവേണ്ടി കോടതിമുറിക്കുള്ളിൽ വാദിച്ച അഭിഭാഷകർക്കും നന്ദി അറിയിക്കുന്നതായും ദിലീപ് പറഞ്ഞു.
അതേസമയം നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപ് കുറ്റവിമുക്തനായതോടെ ആരാധകർ ആഹ്ലാദ പ്രകടനം നടത്തി. കോടതി വളപ്പിലും ദിലീപിന്റെ വീടിന് മുന്നിലും ലഡു വിതരണം നടത്തുകയും കേക്ക് മുറിക്കുകയും ചെയ്തു. കോടതി മുറിക്കുള്ളിൽ അഭിഭാഷകർ ദിലീപിനെ കെട്ടിപ്പിടിച്ചു. ദിലീപിന്റെ വീടിന് മുന്നിൽ പടക്കം പൊട്ടിച്ചു.
