ബംഗുളൂരു: മൈസൂരു കൊട്ടാരത്തിലെ ജയമാർത്താണ്ഡ ഗേറ്റിന് സമീപം നടപ്പാതയിൽ വ്യാഴാഴ്ച രാത്രിയുണ്ടായ സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം മൂന്നായി.
ബലൂൺ വിൽപനക്കാരൻ യുപി സ്വദേശി സലിം (40) സംഭവ സ്ഥലത്ത് തന്നെ മരിച്ചിരുന്നു. പരിക്കേറ്റ് ചികിത്സയിലായിരുന്ന നഞ്ചൻഗുഡ് സ്വദേശി പൂക്കച്ചവടക്കാരി മഞ്ജുള (29), ബംഗുളൂരു സ്വദേശിയായ ടൂറിസ്റ്റ് ലക്ഷ്മി (49) എന്നിവരാണ് വെള്ളിയാഴ്ച രാത്രിയോടെ മരിച്ചത്.
സംഭവത്തിൽ മൈസൂരു സിറ്റി പോലീസ് അന്വേഷണം ഊർജിതമാക്കി. മരിച്ച ബലൂൺ വിൽപനക്കാരനായ സലീമിന്റെ പശ്ചാത്തലം സിറ്റി പോലീസ് പരിശോധിച്ചു വരികയാണ്.
അതേസമയം, എൻഐഎ സംഘം കുറ്റകൃത്യം നടന്ന സ്ഥലം സന്ദർശിക്കുകയും സിറ്റി പോലീസിൽ നിന്ന് സംഭവത്തെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുകയും ചെയ്യുന്നുണ്ട്. സലീമിനൊപ്പം ഉണ്ടായിരുന്ന രണ്ടു പേരെ സിറ്റി പോലീസും എൻഐഎയും ചോദ്യം ചെയ്യുന്നുണ്ട്.
