തിരുവനന്തപുരം: പിപിഇ കിറ്റ് കൂടിയ വിലയ്ക്ക് വാങ്ങിയും കാലാവധി കഴിഞ്ഞ മരുന്നുകൾ ആശുപത്രികളിൽ വിതരണം ചെയ്തും മെഡിക്കൽ സർവീസ് കോർപറേഷൻ വലിയ അഴിമതിയാണ് കൊവിഡ് കാലത്ത് നടത്തിയതെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആരോഗ്യ മന്ത്രിയായിരുന്ന ശൈലജ ടീച്ചറാണ് ഇതിൽ ഒന്നാം പ്രതി. കേസെടുക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
കൊവിഡ് കാലത്ത് ജനം അനുഭവിച്ച ദുരിതം വിറ്റ് കാശാക്കാൻ ശ്രമിച്ചതിൽ വെറുതെയിരിക്കില്ല, പുര കത്തുമ്പോൾ വാഴ വെട്ടി. ധനകാര്യമന്ത്രിയും ആരോഗ്യമന്ത്രിയും ചേർന്ന കമ്മിറ്റിയാണ് കൂടിയ വിലക്ക് പിപിഇ കിറ്റ് വാങ്ങാൻ തീരുമാനിച്ചത്. ദുരന്തത്തെ പോലും അഴിമതിക്ക് വേണ്ടി ഉപയോഗിച്ച സർക്കാരാണിതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
അതേസമയം പാലക്കാട്ടെ ബ്രൂവറി വിവാദത്തിൽ ഇന്ന് നിയമസഭയിൽ ചട്ട പ്രകാരം അഴിമതി ആരോപിക്കാൻ രമേശ് ചെന്നിത്തല നോട്ടീസ് നൽകിയിട്ടുണ്ട്. ഇതിന് പുറമെ സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും പെൻഷൻകാരുടെയും ശമ്പള പരിഷ്കരണ കുടിശികയും ക്ഷാമബത്താ കുടിശികയും ലീവ് സറണ്ടറും അഞ്ച് വർഷത്തിലേറെയായി നൽകാത്തതും പുതിയ ശമ്പള പരിഷ്കരണ കമ്മീഷനെ നിയമിക്കാത്തതും സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പിസി വിഷ്ണുനാഥ് എംഎൽഎ അടിയന്തിര പ്രമേയ നോട്ടീസ് നൽകി.