വിഴിഞ്ഞത്ത് നിന്ന് പുറപ്പെട്ട കപ്പൽ യാത്രാ മാധ്യേ മുങ്ങി; ഇനി എന്ത്? റിപ്പോർട്ട് നോക്കാം
കൊച്ചി:കേരളം ഒരുപക്ഷേ ഇതുവരെ കേട്ടിട്ടില്ലാത്ത ഒരു വാർത്തയാണ് ഇന്നലെ ഉച്ചയോടെ കേട്ടത്. അസാധാരണമായ വാർത്ത അറബിക്കടലിനോട് ചേർന്ന് ജീവിക്കുന്ന മലയാളികൾക്ക് ആശങ്ക വർദ്ധിപ്പിക്കുന്നതായിരുന്നു. അറബിക്കടലിൽ കൊച്ചിത്തീരത്തേക്ക് പുറപ്പെട്ട ഒരു കപ്പൽ മുങ്ങിയിരിക്കുന്നു. അശങ്ക പരത്തുന്ന രീതിയിൽ ഏറ്റവും അപകടകരമായ രാസവസ്തു കപ്പലിൽ നിന്ന് ചോർന്നിട്ടുണ്ട്. പിന്നീടാണ് വാർത്തകൾ കൂടുതൽ ആഴത്തിൽ മലയാള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യാൻ തുടങ്ങിയത്. കോസ്റ്റ് ഗാർഡിന്റെ ഔദ്യോഗിക വിശദീകരണങ്ങളും വാർത്താ കുറിപ്പുകലുമമെത്തി. അതെ തിരുവനന്തപരം വഴിഞ്ഞം തീരത്ത് നിന്ന് പുറപ്പെട്ട ചരക്ക് കപ്പൽ യാത്ര മാധ്യേ ചരിഞ്ഞിരിക്കുന്നു. ഇന്ധനവും രാസവസ്തുവും ചോർന്നു. എംഎസ്‌സി എൽസ 3 എന്ന ലൈബീരിയൻ കപ്പലായിരുന്നു മുങ്ങിയത്. ഒരു ദിനരാത്രം നീണ്ട അഹോരശ്രമത്തിനൊടുവിൽ ജീവനക്കാരെയെല്ലാം ഇന്ത്യൻ നാവികസേനയും തീരസംരക്ഷണ സേനയും രക്ഷപ്പെടുത്തി. പക്ഷേ കപ്പലിനെ ഉയർത്തി കരയിലെത്തിക്കാനുള്ള ശ്രമങ്ങൾ വിഫലമായി. ക്യാപ്റ്റനെയും രണ്ട് ജീവനക്കാരെയും രാവിലെയാണ് കപ്പലിൽനിന്നു മാറ്റിയത്.

തീരത്തു നിന്നു 38 നോട്ടിക്കൽ മൈൽ (70.3 കിലോമീറ്റർ) തെക്കു പടിഞ്ഞാറായാണ് കപ്പൽ ചെരിഞ്ഞത്. കണ്ടെയ്നറുകളിൽ അപകടകരമായ രാസവസ്തുക്കളുള്ള ഇന്ധനമടക്കം ഉണ്ടാകാമെന്ന മുന്നറിയിപ്പിനെ തുടർന്നു സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാനിർദേശം പുറപ്പെടുവിച്ചിരുന്നു. കപ്പലിലുണ്ടായിരുന്ന 24 ജീവനക്കാരിൽ 21 പേരെ തീരസേനയും നാവികസേനയും ഇന്നലെ രക്ഷപ്പെടുത്തിയിരുന്നു. ഇവർ സുരക്ഷിതരാണ്. ഇന്നലെ ഉച്ചയ്ക്ക് 1.25ന് ആണ് കപ്പൽ 26 ഡിഗ്രി ചെരിഞ്ഞുവെന്നും കണ്ടെയ്നറുകളിൽ ചിലതു കടലിൽ വീണെന്നുമുള്ള സന്ദേശം തീരസേനയുടെ രക്ഷാകേന്ദ്രത്തിൽ ലഭിച്ചത്. തുടർന്ന്, പ്രതികൂല കാലാവസ്ഥയെ അവഗണിച്ചു തീരസേനയുടെ ഡോണിയർ വിമാനവും പട്രോൾ യാനങ്ങളായ ഐസിജിഎസ് അർണവേഷ്, ഐസിജിഎസ് സക്ഷം എന്നിവയും നാവികസേനയുടെ പട്രോൾ യാനമായ ഐഎൻഎസ് സുജാതയും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം തുടങ്ങുകയായിരുന്നു.
അപകടം എങ്ങനെ
ശക്തമായ കാറ്റിനെത്തുടർന്നാണ് അപകടമെന്നു കരുതുന്നു. 20 ഫിലിപ്പൈൻസ് ജീനക്കാരും, രണ്ട് യുക്രൈൻ പൗരന്മാരും ഒരു ജോർജിയ പൗരനുമാണ് കപ്പലിൽ ഉണ്ടായിരുന്നത്. ഇന്നലെ ഒമ്പതോളം കണ്ടെയ്‌നറുകളാണ് കടലിൽ വീണത്. ഇന്ന് കൂടുതൽ കണ്ടെയ്‌നറുകൾ കടലിലേക്ക് വീണു. അതിനിടെ ടഗ് ബോട്ട് ഉപയോഗിച്ച് കപ്പൽ തീരത്തേക്ക് അടുപ്പിക്കാനുള്ള ശ്രമം കാലാവസ്ഥ മോശമായതിനാൽ പാളിപ്പോയിരുന്നു.

കപ്പൽ കടലിൽ മുങ്ങുന്ന സാഹചര്യത്തിലാണ് ജീവനക്കാരെ മാറ്റിയത്. കപ്പൽ നിവർത്താനും കണ്ടെയ്നറുകൾ മാറ്റാനും മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനിയുടെ മറ്റൊരു കപ്പൽ രാവിലെ എത്തിയിരുന്നു. നാവികസേനയുടെയും കോസ്റ്റ് ഗാർഡിന്റെയും കപ്പലുകളും സ്ഥലത്തുണ്ടായിരുന്നു. മോശം കാലാവസ്ഥയിൽ രക്ഷാപ്രവർത്തനം വിഫലമായി. ഇന്നലെ കടലിൽ വീണ കണ്ടെയ്നറുകൾ കൊല്ലം, ആലപ്പുഴ തീരത്ത് എത്താനാണ് കൂടുതൽ സാധ്യതയെന്നാണ് ദുരന്തനിവാരണ അതോറിറ്റി പറയുന്നത്. തിരുവനന്തപുരം തീരത്ത് എത്താൻ വിദൂര സാധ്യതയുണ്ട്. ഇന്ന് ഉച്ചയോടെ കണ്ടെയ്നറുകൾ തീരത്ത് അടുത്തേക്കും. കണ്ടെയ്നറിൽ എന്താണെന്ന വിവരം അധികൃതർ പുറത്തുവിട്ടിട്ടില്ല. സൾഫർ കലർന്ന ഇന്ധനമാണെന്ന് സൂചനയുണ്ട്. വിഴിഞ്ഞം തുറമുഖത്തുനിന്നു പുറപ്പെട്ട ചരക്കുകപ്പൽ കൊച്ചി പുറങ്കടലിൽ അപകടത്തിൽപ്പെട്ടാണ് കണ്ടെയ്നറുകൾ കടലിൽ വീണത്. ഭൂരിഭാഗം ജീവനക്കാരെയും രക്ഷപ്പെടുത്തിയിട്ടും ക്യാപ്റ്റൻ ഉൾപ്പെടെ മൂന്ന് പേർ കപ്പലിൽ തുടർന്നത് കപ്പൽ നിവർത്താനുള്ള ദൗത്യം കണക്കിലെടുത്തായിരുന്നു. 26 ഡിഗ്രി ചരിഞ്ഞനിലയിലായിരുന്നു കോസ്റ്റ് ഗാർഡ് എത്തുമ്പോൾ. കപ്പൽ ഉയർത്താൻ സാധിക്കുമെന്നായിരുന്നു ആദ്യ ഘട്ടത്തിലെ പ്രതീക്ഷ. എന്നാൽ കപ്പൽ കൂടുതൽ ചരിയുകയും കൂടുതൽ കണ്ടെയ്‌നറുകൾ വീണ്ടും കടലിൽ പതിക്കുകയും ചെയ്തതോടെ നിവർത്തൽ അസാധ്യമായി. സുരക്ഷ കണക്കിലെടുത്ത് അവശേഷിച്ച മൂന്ന് പേരെയും കപ്പലിൽ നിന്നും രാവിലെ നാവികസേന രക്ഷിച്ചു. കണ്ടെയ്‌നറുകൾ പൂർണമായും കടലിൽ പതിച്ചതോടെ കടുത്ത പാരിസ്ഥിതിക പ്രതിസന്ധിയാണ് ഉടലെടുത്തിയിരിക്കുന്നത്.
എന്താണ് എം.എൽ.സി എൽസ 3
ലൈബീരിയൻ പതാക വഹിക്കുന്ന എം.എസ്.സി. എൽസ 3 എന്ന കപ്പലാണ് അപകടത്തിൽപ്പെട്ടത്. 184 മീറ്റർ നീളവും 26 മീറ്റർ വിസ്താരവുമുള്ള കപ്പലാണ് എം.എസ്.സി. എൽസ 3. നാന്നൂറോളം കണ്ടെയ്നറുകളുമായാണ് കപ്പൽ യാത്രതിരിച്ചത്. ശനിയാഴ്ച വൈകിട്ട് നാലരയോടെ കൊച്ചിയിലെത്തേണ്ടിയിരുന്നതായിരുന്നു. 1997 ൽ നിർമ്മിച്ച കപ്പലാണിതെന്നാണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങളിൽനിന്ന് ലഭ്യമാകുന്നത്. ഒരു ഫീഡർ കപ്പലായതിനാൽ മാതൃകപ്പലിൽനിന്ന് വിവിധ തുറമുഖങ്ങളിലേക്ക് നിരന്തരം സഞ്ചരിച്ചുകൊണ്ടിരുന്ന കപ്പലാണിത്.
സൾഫർ ചോർന്നത് കടൽ ജീവികളെ ബാധിക്കും
സൽഫർ ചോർന്നാൽ സ്ഫോഠനം അടക്കം ഉണ്ടാകാനുള്ള സാധ്യതയും ഏറെയാണെന്നാണ് നിഗമനം. കത്തുന്ന കല്ല് എന്നാണ് സൾഫറിനെ പൊതുവേ അറിയപ്പെടുന്നത് അത്രതന്നെ അപകടകാരി. വലിയ തോതിലുള്ള ഇന്ധന ചോർച്ച കടലിലെ ആവാസവ്യവസ്ഥയെ കാര്യമായി ബാധിക്കുമെന്നാണ് കണക്കുകൂട്ടൽ അതായിത്. തടൽമീനുകൾ ചത്ത് പൊങ്ങാനോ കരയ്ക്കടിയാനോ കാരണമായേക്കുമെന്നാണ് വിലയിരുത്തൽ. ഇവ ഭക്ഷിച്ച മത്സ്യങ്ങൾക്ക് പ്രശ്നങ്ങളുകാനും സാധ്യത ഏറെയാണ്. മത്സ്യത്തൊഴിലാളികൾക്ക് ശക്തമായ മുന്നറിയിപ്പാണ് ദുരന്തനിവാരണ അതോറ്റിറ്റി നൽകിയിരിക്കുന്നത്.
Leave feedback about this