തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കൂടുന്ന സാഹചര്യത്തിൽ അൾട്രാവയലറ്റ് രശ്മികളെയും സൂക്ഷിക്കണമെന്ന മുന്നറിയിപ്പുമായി ദുരന്തനിവാരണ അതോറിറ്റി.സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി സ്ഥാപിച്ച 14 സ്റ്റേഷനുകളിലെ തത്സമയ അൾട്രാവയലറ്റ് സൂചിക പ്രകാരം കഴിഞ്ഞ 24 മണിക്കൂറിൽ ഏറ്റവും കൂടുതൽ പതിച്ചത് പത്തനംതിട്ട ജില്ലയിലെ കോന്നി, കോട്ടയം ജില്ലയിലെ ചങ്ങനാശേരി എന്നിവിടങ്ങളിലാണ്. അൾട്രാവയലറ്റ് സൂചികയിൽ ഒമ്പത് രേഖപ്പെടുത്തിയ ഇവിടങ്ങളിൽ ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
കൂടാതെ, ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ (എട്ട്), ഇടുക്കി ജില്ലയിലെ മൂന്നാർ (എട്ട്), പാലക്കാട് ജില്ലയിലെ തൃത്താല (എട്ട്), മലപ്പുറം ജില്ലയിലെ പൊന്നാനി (എട്ട്) എന്നിവിടങ്ങളിലും ഓറഞ്ച് അലർട്ടാണ്.
അതേസമയം, എറണാകുളം ജില്ലയിലെ കളമശേരി (ഏഴ്), തൃശൂർ ജില്ലയിലെ ഒല്ലൂർ (ഏഴ്), കോഴിക്കോട് ജില്ലയിലെ ബേപ്പൂർ (ഏഴ്), വയനാട് ജില്ലയിലെ മാനന്തവാടി (ഏഴ്), കൊല്ലം ജില്ലയിലെ കൊട്ടാരക്കര (ആറ്) എന്നിവിടങ്ങളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
അൾട്രാവയലറ്റ് സൂചിക 11ന് മുകളിലാണെങ്കിൽ റെഡ് അലർട്ടും എട്ടുമുതൽ 10 വരെ ഓറഞ്ച് അലർട്ടും ആറു മുതൽ ഏഴുവരെ യെല്ലോ അലർട്ടുമാണ് നല്കുന്നത്.
തുടർച്ചയായി കൂടുതൽ സമയം അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങൾക്കും നേത്രരോഗങ്ങൾക്കും മറ്റ് ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമായേക്കാം. പൊതുജനങ്ങൾ സുരക്ഷാമുൻകരുതലുകൾ സ്വീകരിക്കണം.
