തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരബാധ. തിരുവനന്തപുരം അഞ്ചുതെങ്ങ് സ്വദേശിയായ 13കാരനിലാണ് രോഗം കണ്ടെത്തിയത്. നേത്ര പരിശോധനയുമായി ബന്ധപ്പെട്ട് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നടത്തിയ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്. കുട്ടി ജലാശയത്തിലെ വെള്ളം ഉപയോഗിച്ചിട്ടില്ലെന്നാണ് വിവരം. കുട്ടിയുടെ ആരോഗ്യനിലയിൽ ആശങ്കയില്ലെന്നാണ് ആശുപത്രി അധികൃതർ അറിയിക്കുന്നത്.
രോഗബാധിതനായ കുട്ടിയുടെ വീട്ടിലും പരിസരപ്രദേശങ്ങളിലും പഞ്ചായത്ത് ആരോഗ്യവകുപ്പ് ക്ളോറിനേഷൻ നടത്തി. നാല് ദിവസങ്ങൾക്കുമുൻപാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നാലെ നടത്തിയ രക്തപരിശോധനാഫലം പോസിറ്റീവ് ആവുകയായിരുന്നു. തുടർന്ന് കുട്ടിയെ അഡ്‌മിറ്റാക്കി. തുടർപരിശോധനയിലാണ് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചത്. കുട്ടിയുടെ കുടുംബത്തിൽ മറ്റാർക്കും രോഗലക്ഷണങ്ങളില്ലെന്നാണ് വിവരം.
